തിരുവനന്തപുരം: കോടതി നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് മടങ്ങിപ്പോയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ തിരിച്ചു വിളിപ്പിച്ച് നിയമം ബോദ്ധ്യപ്പെടുത്തി കോടതി. കോടതിയില്‍ കേസുമായി എത്തുന്ന എല്ലാവരും തുല്യരാണെന്നും മന്ത്രിക്ക് പ്രത്യേക പരിഗണനയില്ലെന്നും കോടതി മന്ത്രിയെ അറിയിച്ചു. മാറ്റിവച്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ പ്രതിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോടതിയിലില്ലെന്നു കണ്ടപ്പോഴായിരുന്നു അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിവിജ രവീന്ദ്രൻ മന്ത്രിയെ തിരികെ വിളിപ്പിച്ചത്.
റോഡ് ഉപരോധിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ച കേസിൽ ജാമ്യമെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍ എംഎല്‍എ. വി.ശിവന്‍കുട്ടിയും കോടതിയിലെത്തിയത്. ഇരുവരും പ്രതികളായ റോഡ് ഉപരോധ കേസാണ് കോടതി ആദ്യം പരിഗണിച്ചത്. ശിവന്‍കുട്ടിക്ക് മറ്റൊരു കേസില്‍ വാറണ്ട് നിലവിലുള്ള കാര്യം മനസ്സിലാക്കിയ കോടതി, ശിവന്‍കുട്ടിയോട് പ്രതിക്കൂട്ടില്‍ മാറിനില്‍ക്കാനും കടകംപള്ളി സുരേന്ദ്രനോട് പുറത്തു നില്‍ക്കാനും നിര്‍ദേശിച്ചു.
ഇതോടെ കോടതിയിൽ നിന്നും മടങ്ങിയ കടകംപള്ളിയെ വിളിച്ചുവരുത്താന്‍ കോടതി നിര്‍ദേശിച്ചു. കോടതി പിരിയുന്നതിന് മുൻപ് തിരികെ എത്തിയ മന്ത്രിയെയാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നിയമം ഓർമ്മിപ്പിച്ചത്.
Discussion about this post