കൊല്ലം: പ്രാതൽ തയ്യാറാക്കാൻ വൈകിയതിന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. കൊല്ലത്താണ് സംഭവം. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പുത്തൂർ മാവടി സുശീലഭവനിൽ സുശീല (58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുശീലയുടെ ഭർത്താവ് സോമദാസി (63) നെ പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 9ന് ആയിരുന്നു സംഭവം.
പുത്തൂരിൽ കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുകയാണ് സോമദാസ്. രാവിലെ കൃഷിയിടത്തിൽ നിന്നു കയറി ചെന്നപ്പോൾ പ്രാതൽ തയാറായിരുന്നില്ല. തുടർന്ന് ഭാര്യയുമായി വാക്കു തർക്കം ഉണ്ടാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കയ്യിൽക്കിട്ടിയ തടിക്കഷണം കൊണ്ടു തലയ്ക്ക് അടിക്കുകയുമായിരുന്നു.
അടിയേറ്റ് സുശീല ബോധരഹിതയായി വീണതോടെ സോമദാസ് തന്നെയാണ് സമീപത്തെ കടയിലെത്തി വിവരം പറഞ്ഞത്. പൊലീസെത്തി സുശീലയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മരണം സംഭവിക്കുകയായിരുന്നു.
സോമദാസിനെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം അമ്പൂരി സ്വദേശികളായ ദമ്പതികൾ 7 വർഷമായി മാവടിയിലാണ് താമസം. സുശീല സോമദാസിന്റെ രണ്ടാം ഭാര്യയാണ്.
Discussion about this post