പാലക്കാട്: ഇടത് മുന്നണിക്കും യുഡിഎഫിനും എതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. ഇടത് പക്ഷവും യുഡിഎഫും തെരഞ്ഞെടുപ്പിനെ കുറിച്ച് മാത്രം ചിന്തിക്കുമ്പോൾ ബിജെപി രാജ്യത്തിന്റെ വികസനവും സുരക്ഷയും ഉറപ്പ് വരുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നല്ല റോഡുകളും മികച്ച ഗതാഗത സംവിധാനവും മേന്മയേറിയ മാലിന്യ സംസ്‌കരണ സംവിധാനവും മികച്ച ജലവിതരണവുമാണ് പാലക്കാട്ടുളള ജനങ്ങള്‍ക്ക് താൻ ഉറപ്പ് നൽകുന്നതെന്നും മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ അദ്ദേഹം പറഞ്ഞു.
തന്നെ വിജയിപ്പിച്ചാല്‍ പാലക്കാടിനെ രണ്ട് വര്‍ഷത്തിനകം ഇന്ത്യയിലെ തന്നെ മികച്ച നിയോജകമണ്ഡലമാക്കി മാറ്റുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്നെങ്കിലും ജനങ്ങള്‍ ജോലിയില്ലാതെ വലയുന്നതിലും കേരളം മുന്നിലാണ്. ഇതിന് കാരണം ഇവിടെ ആവശ്യത്തിന് വ്യവസായങ്ങള്‍ ഉയര്‍ന്നുവരാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് രാജ്യത്ത് വിവിധയിടങ്ങളില്‍ ജോലി നോക്കി അനുഭവമുണ്ട്. രാജ്യത്തിന്റെ അടിസ്ഥാന മേഖലാ വികസനത്തിന് വലിയ പ്രോജക്‌ടുകള്‍ നടപ്പാക്കി ശീലവുമുണ്ട്. ഈ അനുഭവങ്ങള്‍ ഉപയോഗിച്ച് തന്റെ നാട്ടിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച ജീവിത സാഹചര്യം നല്‍കാനാണ് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചതെന്ന് ഇ ശ്രീധരൻ വ്യക്തമാക്കി. 2011ല്‍ കേരളത്തിലെത്തിയ ശേഷം ഇടത്, വലത് സര്‍ക്കാരുകള്‍ക്ക് കീഴില്‍ താന്‍ പ്രവര്‍ത്തിച്ചു. ഇരു മുന്നണികളെയും അലട്ടിയിരുന്ന വിഷയം വികസനമല്ല അടുത്ത തിരഞ്ഞെടുപ്പിനെ കുറിച്ച് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ മറ്റ് മുന്നണികളിലേതു പോലെ വര്‍ഗീയ ചേരിതിരിവില്ല, എല്ലാവരും ദേശസ്‌നേഹികളുമാണ്. അതാണ് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാരണമെന്നും ഇ ശ്രീധരൻ വ്യക്തമാക്കുന്നു.
എല്‍ഡിഎഫില്‍ നിന്ന് ധാരാളം വോട്ടുകള്‍ ഇത്തവണ ബിജെപിയിലേക്ക് വരുമെന്നും മാറ്റമുണ്ടാകുമെന്നും ഇ.ശ്രീധരന്‍ പറയുന്നു. ഭക്തരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നതിന് പകരം ക്ഷേത്രങ്ങളെ തകര്‍ക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
Discussion about this post