ഡൽഹി: മഹാരാഷ്ട്രയിൽ പ്രതിസന്ധിയിലായിരിക്കുന്ന മഹാവികാസ് അഘാഡി സർക്കാരിന്റെ നെഞ്ചിടിപ്പേറ്റി എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ച മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ സമവാക്യങ്ങൾ രചിക്കുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.
പ്രമുഖ ഗുജറാത്ത് വ്യവസായിയുടെ ഫാം ഹൗസിലായിരുന്നു ശരദ് പവാറും അമിത് ഷായും തമ്മിൽ കൂടിക്കാഴ്ച നടന്നത് എന്നാണ് വിവരം. പ്രമുഖ എൻസിപി നേതാവ് പ്രഫുൽ പട്ടേലും ചർച്ചയിൽ പങ്കെടുത്തിരുന്നതായാണ് വിവരം.
ചർച്ചയെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാനാകില്ലെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഈ മറുപടി ശിവസേനയുടെയും കോൺഗ്രസിന്റെയും നെഞ്ചിടിപ്പേറ്റുന്നതാണ്.
അതേസമയം മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ വിമർശിച്ച് ശിവസേന മുഖപത്രമായ സാമ്നയിൽ വന്ന വാർത്ത സഖ്യസർക്കാരിലെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നതായാണ് വിവരം. ‘അപ്രതീക്ഷിതമായി പൊട്ടിമുളച്ച’ ആഭ്യന്തര മന്ത്രിയാണ് അനിൽ ദേശ്മുഖ് എന്നായിരുന്നു സാമ്നയുടെ ആരോപണം.
ശരദ് പവാറും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രത്യക്ഷത്തിൽ വിമർശനാത്മകമായ നിലപാട് ശിവസേന സ്വീകരിച്ചിട്ടില്ല. രണ്ടു മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നതിൽ എന്താണ് തെറ്റ് എന്നായിരുന്നു ശിവസേനയുടെ ചോദ്യം.
റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപത്ത് നിന്നും സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തുകയും വാഹന ഉടമയുടെ മൃതദേഹം കടലിൽ കാണപ്പെടുകയും ചെയ്തതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് നിലവിൽ മഹാരാഷ്ട്ര സർക്കാർ. വാഹന ഉടമ മൻസുക് ഹിരണിന്റെ മരണത്തിൽ പ്രതിക്കൂട്ടിലായ വിവാദ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ കൈക്കൂലി പിരിക്കാൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് നിയോഗിച്ചിരുന്നതായുള്ള മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ വെളിപ്പെടുത്തൽ മഹാരാഷ്ട്ര സർക്കാരിൽ പൊട്ടിത്തെറി സൃഷ്ടിച്ചിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തത് മഹാരാഷ്ട്ര സർക്കാരിന് വൻ തിരിച്ചടിയായിരുന്നു.
സംസ്ഥാന സർക്കാർ നിരന്തരം വിവാദത്തിലാകുന്നതിൽ ശരദ് പവാർ അസംതൃപ്തനാണ് എന്നാണ് സൂചന. ഈ അസംതൃപ്തി ബിജെപിയുമായുള്ള സഖ്യത്തിലേക്ക് നീങ്ങുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.












