തിരുവനന്തപുരം: 2018ലെ പ്രളയത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ചെന്നിത്തല സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പ്രളയം മനുഷ്യനിര്‍മ്മിതമാണ് എന്നുളള തങ്ങളുടെ ആരോപണം ശരി വെയ്ക്കുന്നതാണ് ഈ റിപ്പോർട്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
” ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ദുരിതം നല്‍കിയ, 483 പേരുടെ മരണത്തിന് കാരണമായ 2018 ലെ പ്രളയം ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ചമൂലമാണെന്നാണ് ബംഗളൂരിലെ വിഖ്യാതമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തിലെ കണ്ടെത്തല്‍. ഇത് പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രമാണ്. ഈ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന യു.ഡി.എഫ്. നിലപാട് ശരിവയ്ക്കുന്നതാണ് ഐ.ഐ.എസ്സിന്റെ ശാസ്ത്രീയപഠന റിപ്പോര്‍ട്ട്. മുന്നറിയിപ്പൊന്നും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതാണ് കേരളത്തിന്റെ അടിത്തറ തകര്‍ത്ത പ്രളയത്തിന് കാരണമെന്ന് പ്രതിപക്ഷം ആദ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഡാമുകളില്‍ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് പ്രളയത്തിന് കാരണമായതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 483 പേരുടെ മരണത്തിനു കാരണമാവുകയും പതിനാലരലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലെത്തിക്കുകയും ചെയ്ത മഹാദുരന്തത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്” അദ്ദേഹം പ്രതികരിച്ചു.
സര്‍ക്കാരിന്റെ വീഴ്ചമൂലമുണ്ടായ ഈ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും, ദുരിതാശ്വാസത്തിന് സംഭാവനയായി ലഭിച്ച പണം പോലും സി.പി.എം. യൂണിയനില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുന്ന അവസ്ഥയാണുണ്ടായതെന്നും പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്റെ വീഴ്ചയാണ് പ്രളത്തിന് കാരണമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി കേരള ജനതയോട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.
Discussion about this post