തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അത്ഭുതകരമായ മുന്നേറ്റം നടത്തുമെന്ന് പ്രാഥമിക വിലയിരുത്തൽ. നിലവിലുള്ള ഏക സീറ്റില്‍ നിന്ന് ബി.ജെ.പിയുടെ അംഗസംഖ്യ ആറ് മുതൽ പതിമൂന്ന് വരെ എത്താമെന്നാണ് വിവിധ രാഷ്ട്രീയ നിരീക്ഷകരുടെ കണക്ക് കൂട്ടലുകൾ.
സിറ്റിംഗ് സീറ്റായ നേമത്തും പാർട്ടി സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന മഞ്ചേശ്വരത്തും മെട്രോമാന്‍ ഇ.ശ്രീധരന്‍ മത്സരിക്കുന്ന പാലക്കാടും ബിജെപി വിജയിക്കുമെന്നാണ് വിലയിരുത്തൽ. ഇത് കൂടാതെ പാലക്കാട് ജില്ലയിലെ തന്നെ മലമ്പുഴ, തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് , സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂര്‍, ജേക്കബ് തോമസ് മത്സരിക്കുന്ന ഇരിങ്ങാലക്കുട, പത്തനംതിട്ടയിലെ അടൂര്‍, കോന്നി, ആറന്മുള, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, ചേര്‍ത്തല, കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, മണ്ഡലങ്ങളിലും ബി.ജെ.പി നിർണ്ണായക സ്വാധീനമാകുമെന്ന് പാർട്ടി തന്നെ വിലയിരുത്തുന്നു.
ഉയര്‍ന്ന പോളിംഗ് എന്‍.ഡി.എയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറയുന്നത്. ശബരിമല വികാരം സര്‍ക്കാരിനെതിരെ തിരിയുമെന്നും ഭക്തജനങ്ങളോട് എല്ലാ വിധത്തിലുള്ള ക്രൂരതകളും കാണിച്ചശേഷം ഇപ്പോള്‍ ഖേദപ്രകടനം നടത്തിയിട്ട് കാര്യമില്ലെന്നും ബി.ജെ.പി പറയുന്നു.
ഭരണ തുടര്‍ച്ച വേണമെന്നതിനാൽ സിപിഎം വോട്ടുകൾ വിഭജിക്കപ്പെട്ടിട്ടില്ല എന്നാണ് കണക്ക് കൂട്ടൽ. ന്യൂനപക്ഷ വോട്ടുകള്‍ ഇരു മുന്നണികളിലേക്കും വിഭജിക്കപ്പെട്ടതും ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്.











