കൊച്ചി : ഈ മാസം 11ന് രാത്രി എക്‌സൈസ് റെയ്ഡില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 100ഓളം പേര്‍ പിടിയിലായ ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യഹോട്ടലിലെ മയക്കുമരുന്നു പാര്‍ട്ടിക്ക് പിന്നില്‍ അടിമുടി ദുരൂഹതയുള്ള ഇസ്രായേല്‍ സംഘമെന്ന് റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയിലെ ചര്‍ച്ചുകളിലും ആഢംഭര ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ ഈ സംഘത്തിന്റെ സാന്നിധ്യം അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. റെയ്ഡ് വിവരം ചോര്‍ന്നതോടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിച്ച ഡിജെ പാര്‍ട്ടി ഉപേക്ഷിച്ച് ഡിജെ ‘സജങ്ക’ രാജ്യം വിട്ടിരുന്നു. ഡിജെ ‘സജങ്ക’ വ്യക്തിയാണോ അതോ സംഘമാണോ എന്നുള്ളതില്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും മനസ്സിലാക്കാനായിട്ടില്ല.
ഫോര്‍ട്ട് കൊച്ചിയിലെ പരിപാടി ഉപേക്ഷിച്ചതിനു പിന്നാലെ ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ഉള്‍പ്പെടെ മറ്റു നഗരങ്ങളില്‍ നടത്താനിരുന്ന ഡിജെ പാര്‍ട്ടികളും ഉപേക്ഷിച്ചാണു ഡിജെ ‘സജങ്ക’ നാടു കടന്നത്. ശ്രീലങ്കയില്‍ 2019 ഇസ്റ്റര്‍ ദിനത്തില്‍ നടന്ന സായുധാക്രമണത്തിന് രണ്ടു വയസ്സു തികയുന്ന വേളയില്‍ത്തന്നെ ‘സജങ്ക’ ഇന്ത്യയിലെത്തിയതും കടുത്ത ആശങ്കയുളവാക്കുന്നതാണ്.
നിയമസഭാ തിരഞ്ഞെടുപ്പിനിടയില്‍ കേരളം അടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു വിദേശത്തുനിന്നു രാസലഹരിമരുന്നുകള്‍ വന്‍തോതില്‍ എത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണു കസ്റ്റംസ് പ്രിവന്റിവ്, എക്‌സൈസ്, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നിവര്‍ സംയുക്തമായി ഹോട്ടലുകളില്‍ റെയ്ഡുകള്‍ക്കു പദ്ധതിയിട്ടത്. നാലിടങ്ങളിലാണ് ഒരേ സമയം റെയ്ഡിനു പദ്ധതിയിട്ടത്. ഈ വിവരം ‘സജങ്കയ്ക്കു’ മാത്രം ചോര്‍ന്നു കിട്ടുകയും രക്ഷപ്പെടുകയും ചെയ്തതിലും ദുരൂഹത നിലനില്‍ക്കുകയാണ്.
ഇന്ത്യയുമായി രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്ന രാജ്യമാണ് ഇസ്രയേല്‍. ഇരുരാജ്യങ്ങളുടെയും ചാരസംഘടനകളായ റോയും മൊസാദും തമ്മില്‍ അടുത്ത ബന്ധമുണ്ട്. 2019ല്‍ ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്‌ഫോടന പരമ്പരയുടെ മുന്നറിയിപ്പ് ഇസ്രയേല്‍ ഇന്ത്യയ്ക്കു കൈമാറിയിരുന്നു. ഇക്കാര്യം ശ്രീലങ്കന്‍ സര്‍ക്കാരിനെ ഇന്ത്യ അറിയിച്ചിട്ടും ആക്രമണം തടയാന്‍ കഴിയാതിരുന്നതു ശ്രീലങ്കയില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്തു.
2019 ഏപ്രില്‍ 21നു തലസ്ഥാന നഗരമായ കൊളംബോയിലെ 3 പള്ളികളും 3 ആഡംബര ഹോട്ടലുകളും അടക്കം 8 ഇടങ്ങളിലാണു സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന ആഡംബര ഹോട്ടലുകളില്‍ ഡിജെ സജങ്ക എന്ന ദുരൂഹ സംഘം ഡിജെ പാര്‍ട്ടിക്ക് പദ്ധതിയിട്ടിരുന്നു. സ്‌ഫോടന സ്ഥലത്ത് ഈ ഡിജെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരുടെ മൊബൈല്‍ ഫോണ്‍ സാന്നിധ്യം ഉണ്ടായിരുന്നതായും സ്‌ഫോടനം നടന്ന ഈസ്റ്റര്‍ ഞായറാഴ്ചയ്ക്കു ശേഷം ഈ ഫോണുകളെല്ലാം നിര്‍ജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Discussion about this post