തിരുവനന്തപുരം: സംസ്ഥാനത്ത് കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നു. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നും സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ഇന്നും തുറക്കാൻ അനുമതി.
വീടുകളിൽ മീൻ എത്തിച്ചുള്ള വിൽപ്പനയും നടത്താം. ഹോട്ടലുകളിൽ പാഴ്സൽ ഓൺലൈൻ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. കെഎസ്ആർടിസി അറുപത് ശതമാനം സർവീസുകൾ മാത്രമേ നടത്തുന്നുള്ളൂ.
ദീർഘദൂര ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഓട്ടോ ടാക്സി എന്നിവ അത്യാവശ്യത്തിന് മാത്രമേ ഓടുന്നുള്ളൂ. കൊവിഡ് വാക്സിൻ എടുക്കാൻ പോകുന്നവർക്കും ഇളവുണ്ട്.
വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് കാണിച്ചാലേ ഓഫീസിൽ പോകാൻ സാധിക്കൂ.
ഇന്നലെ നിരത്തുകൾ മിക്കതും ആളൊഴിഞ്ഞ സ്ഥിതിയായിരുന്നു. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നത്. നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ ഇന്നും രാവിലെ മുതൽ പൊലീസ് രംഗത്തിറങ്ങിയിട്ടുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കാനാണ് സാധ്യത. തിങ്കളാഴ്ച ചേരുന്ന സർവ്വകക്ഷിയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. എല്ലാ വാരാന്ത്യദിവസങ്ങളിലും നിയന്ത്രണം തുടർന്നേക്കുമെന്നാണ് സൂചന.
Discussion about this post