ഡൽഹി: ഇന്ത്യയിൽ ഓക്സിജൻ ക്ഷാമത്തിനു കാരണം നിർമ്മാണത്തിലുള്ള കുറവല്ല പകരം ഓക്സിജൻ നിർമ്മാണത്തിനുശേഷം ഫലപ്രദമായി എല്ലായിടത്തുമെത്തിക്കുന്നതിലുള്ള വിന്യാസസംവിധാനങ്ങളുടെ അപാകതയാണെന്ന് വിദഗ്ധർ പറയുന്നതാണ്. അതിനു ഫലപ്രദമായ പരിഹാരവുമായി ഇന്ത്യൻ റെയിൽവേ എത്തിയിരിക്കുന്നു.
നിർമ്മാണശാലകളിൽ നിന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ 450 ടൺ ഓക്സിജനാണ് ഇന്ത്യൻ റെയിൽവേ എത്തിച്ചത്. ഓക്സിജൻ എക്സ്പ്രസ്സ് എന്നാണ് ഈ ചരക്കുതീവണ്ടികൾക്ക് പേരിട്ടിരിക്കുന്നത്.
ഝാർഖണ്ഡിലെ ബൊക്കാറോ ഉരുക്കുനിർമ്മാണശാലയിൽ നിന്ന് വ്യവസായികാവശ്യങ്ങൾക്കായുണ്ടാക്കിയ ആറു വലിയ ഓക്സിജൻ ടാങ്കറൂകളുമായാണ് ഓക്സിജൻ എക്സ്പ്രസ്സ് ആദ്യത്തെ യാത്ര തുടങ്ങിയത്. ഭോപ്പാൽ, മൻഡിദിപ്, സാഗർ, ജബല്പൂർ എന്നിവിടങ്ങളിൽ ഈ ടാങ്കറുകൾ ഓക്സിജൻ വിതരണം നടത്തി. മൂന്ന് ടാങ്കറുകൾ ഉത്തർ പ്രദേശിലേക്കുമെത്തിച്ചു. ഇങ്ങനെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഓക്സിജനെത്തിക്കാൻ അതിദ്രുതം സംവിധാനങ്ങളൊരുക്കുമെന്ന് റെയിൽവേ അറിയിച്ചു.
തലസ്ഥാനത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി ഈ വിധം 65 ടൺ ഓക്സിജൻ ടാങ്കറുകളാണ് റെയിൽവേ ഡൽഹിയിലെത്തിച്ചത്. ദ്രവീകൃത ഓക്സിജൻ ടാങ്കറുകളിലും സിലിണ്ടറുകളിലും നിറച്ച് റെയിൽവേ ആവശ്യസ്ഥലങ്ങളിലെത്തിക്കുന്നുണ്ട്. ഈ സംവിധാനം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങളിൽ നിന്ന് അറിയുന്നത്.
രാജ്യത്തിന്റെ രക്തധമനികളായാണ് ഇന്ത്യൻ റെയിൽവേയെ വിശേഷിപ്പിക്കുന്നത്. രക്തധമനികൾ ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ പ്രാണവായുവെത്തിക്കുന്നതുപോലെ ദുരന്തനിവാരണത്തിനായി ഇന്ത്യൻ റെയിൽവേയും മാതൃകാപരമായി പ്രവർത്തിക്കുകയാണ്.











