തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി തുടരാൻ നിർദ്ദേശം. ലോക്ഡൗണിന് സമാനമായുള്ള നിയന്ത്രണങ്ങളാണ് ഞായറാഴ്ച വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ തടഞ്ഞുനിർത്തി കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു.
ബസ്സിനുള്ളിലെ യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കാൻ അനുവാദമുള്ളത്. നിയന്ത്രണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അത്യാവശ്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.
അതേസമയം കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് പൊലീസിനോട് ഹൈക്കോടതി പറഞ്ഞിരുന്നു. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു.
കൊവിഡ് പരിശോധനയുടെ പേരിൽ പൊലീസ് ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നുവെന്നും ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്നുമുള്ള പരാതികൾ വ്യാപകമാണ്.
Discussion about this post