കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി തുടർച്ചയായ മൂന്നാം തവണയും മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായിട്ടായിരുന്നു രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങുകൾ.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടിയെങ്കിലും മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ടിരുന്നു. ബിജെപി സ്ഥാനാർത്ഥിയായ സുവേന്ദു അധികാരിയോടായിരുന്നു മമതയുടെ തോൽവി. ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമിൽ മാത്രം മത്സരിച്ച മമത അവിടെ പരാജയപ്പെടുകയായിരുന്നു.
അതേസമയം മമത ബാനർജി മുഖ്യമന്ത്രിയായി അധികാരമേറ്റതിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. തോറ്റ മന്ത്രിയുടെ സത്യപ്രതിജ്ഞ എന്നായിരുന്നു മമതയുടെ സത്യപ്രതിജ്ഞയെ ബിജെപി വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ തോൽപ്പിച്ച മമതക്ക് മുഖ്യമന്ത്രിയാകാനുള്ള ധാർമ്മിക അവകാശമില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ നിരവധി നേതാക്കൾ മുഖ്യമന്ത്രിമാരായിട്ടുണ്ട്. എന്നാൽ മമത തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റതാണ്. ജനങ്ങൾ അവരെ തള്ളിക്കളഞ്ഞതാണ്. അതു കൊണ്ട് അവർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നതാണ് ഉചിതമെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.
തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് മമത പറയുന്നത്. പരാജയം ഗൂഢാലോചനയാണെങ്കിൽ തൃണമൂലിന്റെ വിജയത്തിന് പിന്നിലും ഗൂഢാലോചന ആയിരിക്കില്ലേ എന്നും ബിപ്ലബ് കുമാർ ദേബ് ചോദിച്ചു.
Discussion about this post