തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും ഭീതിജനകമായ അവസ്ഥയിലേക്ക്. കോവിഡ് ബാധിതരുടേതുൾപ്പെടെ മരണങ്ങൾ കൂടിയതോടെ തിരുവനന്തപുരം ജില്ലയിലെ ശ്മശാനങ്ങൾ നിറയുന്നു. ശവസംസ്‌കാരത്തിന് സമയം ബുക്കുചെയ്ത് ദിവസങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലേക്ക് തലസ്ഥാനത്തെ ജനങ്ങൾ.
ഇതോടെ തൈക്കാട് ശ്മശാനത്തിൽ വിറക് ഉപയോഗിച്ച് കൂടി മൃതദേഹങ്ങൾ സംസ്കരിക്കാൻ അധികൃതർ അനുവാദം നൽകി. മാറനല്ലൂർ പഞ്ചായത്തിന്റെ ശ്മശാനത്തിൽ എത്തുന്നതിൽ പകുതി മൃതദേഹങ്ങൾ മാത്രമാണ് ഒരു ദിവസം സംസ്‌കരിക്കാനാവുന്നത്. ആറ്റിങ്ങൽ, നെടുമങ്ങാട് നഗരസഭകളിലെയും പഴയകുന്നുമ്മേൽ പഞ്ചായത്തിലെയും ശ്മശാനങ്ങളിലും സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.
കോവിഡ് ബാധിച്ചു മരിച്ചവരുടെ ശവസംസ്‌കാരത്തിനു മാത്രമാണ് കഴിഞ്ഞ കുറേ ആഴ്ചകളായി മിക്ക ശ്മശാനങ്ങളും ഉപയോഗിക്കുന്നത്. ഒരാഴ്ചയോളമായി പ്രതിദിനം ഇരുപതിലേറെ കോവിഡ് മൃതദേഹങ്ങളാണ് തൈക്കാട്ട് സംസ്‌കരിക്കുന്നത്. ഇപ്പോൾ ഇതിന്റെ ഇരട്ടിയോളം മൃതദേഹങ്ങൾ സംസ്‌കാരത്തിനെത്തിക്കുന്ന അവസ്ഥയാണുള്ളത്.
Discussion about this post