കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്ത് അവസരം മുതലാക്കി ലാഭം കൊയ്യാൻ സ്വകാര്യ ആശുപത്രികളുടെ ശ്രമം. സ്വകാര്യ ആശുപത്രിയില്‍ 23 മണിക്കൂര്‍ കോവിഡ് ചികിത്സയ്ക്കായി 24,760 രൂപ വീട്ടമ്മയ്ക്ക് ചെലവാക്കേണ്ടി വന്ന സംഭവം വിവാദമാകുന്നു.
കേരളത്തിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ എറണാകുളം ജില്ലയിലാണ് സംഭവം. ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയോടാണ് ആലുവ അന്‍വര്‍ മെമോറിയല്‍ ആശുപത്രി അധികൃതർ വൻ തുക ആവശ്യപ്പെട്ടത്.
ഏപ്രില്‍ പതിനെട്ടാം തീയതിയാണ് സബീന സാജുവിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ പട്ടികയിലുള്ള ആലുവയിലെ അന്‍വര്‍ മെമോറിയല്‍ ആശുപത്രിയില്‍ പ്രവേശനം നേടി. ആദ്യം അമ്പതിനായിരം രൂപ ആശുപത്രിയുടെ അക്കൗണ്ടില്‍ അടച്ചതോടെ ആണ് രോഗിയെ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്.
ആശുപത്രിയിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍മാരോ നഴ്സുമാരോ മുറിയിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന് സബീന പറയുന്നു.ഡോളോ ഗുളികയും രാത്രിയില്‍ കഞ്ഞിയും മാത്രമാണ് സബീനയ്ക്ക് ആശുപത്രിയില്‍ നിന്ന് നല്‍കിയത്.
പിറ്റേദിവസം ഉച്ചയായിട്ടും ഡോക്ടര്‍മാര്‍ എത്താതായതോടെ ബന്ധുക്കളെ വിവരം അറിയിച്ചു. ഇതോടെ ബന്ധുക്കൾ മറ്റൊരു ആശുപത്രിയിലേക്ക് സബീനയെ മാറ്റി. 23 മണിക്കൂര്‍ ചികിത്സ നല്‍കിയതിന് 24,760 രൂപയായിരുന്നു അന്‍വര്‍ മെമോറിയല്‍ ആശുപത്രി നല്‍കിയ ബില്ല്.
പി പി ഇ റ്റിന് മാത്രം 10416 രൂപയാണ് ആശുപത്രി ഈടാക്കിയത്. രാത്രി നല്‍കിയ കഞ്ഞിക്ക് 1380 രൂപയും ഡോളോയ്ക്ക് 24 രൂപയുമാണ് വാങ്ങിയത്.വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയതോടെ സംഭവം വിവാദമാവുകയായിരുന്നു. തൊട്ടുപിന്നാലെ ഇന്നലെ രാത്രി മുഴുവന്‍ പണവും തിരികെ നല്‍കി വീട്ടമ്മയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമം നടത്തി. രാത്രി പത്തേകാലോടെ വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് ആശുപത്രി അധികൃതര്‍ മുഴുവന്‍ പണവും നിക്ഷേപിക്കുകയായിരുന്നു.
പാറശ്ശാലയില്‍ സ്വാകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ നല്‍കാന്‍ വന്‍തുക ഈടാക്കിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് കൊവിഡ് കാലം മുതലെടുക്കാനുള്ള സംസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയുടെ ഗൂഢനീക്കം കൂടി വെളിച്ചത്താവുന്നത്.
Discussion about this post