തിരുവനന്തപുരം: സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമായതിന് പിന്നാലെ വലിയതുറ പാലത്തിൽ വിള്ളൽ. വിളളലിന് പിന്നാലെ കടൽ പാലത്തിന്‍റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളൽ രൂപപ്പെട്ടതെന്നാണ് വിലയിരുത്തൽ. പലതവണ പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നെങ്കിലും നവീകരിച്ച് വരികയായിരുന്നു.
വിള്ളൽ രൂപപ്പെട്ടതോടെ അപകട സാദ്ധ്യത കണക്കിലെടുത്ത് പാലത്തിന്‍റെ ഗേറ്റ് പൂട്ടി. സ്ഥലത്ത് പൊലീസിന്‍റെ കനത്ത നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാലം അപകടാവസ്ഥയിലായത് കൊണ്ട് തുറമുഖ വകുപ്പ് സന്ദർശനം നിരോധിച്ചുകൊണ്ട് പാലത്തിന് സമീപം പരസ്യപലക സ്ഥാപിച്ചിരുന്നു. എങ്കിലും നിരവധി സന്ദർശകരും മത്സ്യത്തൊഴിലാളികളും പാലം ഇപ്പോഴും ഉപയോഗിക്കാറുണ്ട്.
വലിയതുറ ഗ്രേറ്റ് ഹാർബർ എന്ന നിലയിൽ വലിയതുറ പാലം വളരെ കാലം മുമ്പേ പ്രസിദ്ധമായിരുന്നു. 1825ൽ പണിത പാലം 1956ലാണ് ഇന്നുള്ള രൂപത്തിൽ നിർമ്മിച്ചത്. കടൽ ക്ഷോഭം ശക്തമായ വലിയതുറയിൽ അടക്കം നിരവധി പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്.
Discussion about this post