തിരുവനന്തപുരം: കൊവിഡ് കാലത്തെ സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷന്‍ കടകള്‍ തുറക്കില്ലെന്ന് റേഷൻ വ്യാപാരികളുടെ സംഘടന അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സർക്കാർ പരിഗണിച്ചില്ലെന്ന് ഇവർ പരാതിപ്പെടുന്നു.
കോവിഡ് ബാധിച്ച് മരിച്ച റേഷന്‍ കട ജീവനക്കാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിദിനം നൂറിലധികം ആളുകളാണ് റേഷന്‍ കടകളില്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ കോവിഡ് വാക്‌സിനേഷനില്‍ റേഷന്‍ വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കണം. അവരുടെ കുടുംബങ്ങള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികള്‍ മുന്നോട്ടുവെച്ചിരുന്നത്.
റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ 22 റേഷന്‍ കട ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നും ആയിരക്കണക്കിന് റേഷന്‍ വ്യാപാരികളും ജീവനക്കാരും കോവിഡ് ബാധിതരായെന്നും റേഷൻ വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും വ്യാപാരികൾ അറിയിക്കുന്നു.
Discussion about this post