കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാനിരിക്കെ സാമ്പത്തിക നീതിയുടെ കാര്യത്തില്‍ ഇടത് സര്‍ക്കാറിനെ കുറ്റപ്പെടുത്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എ.പി വിഭാഗം) നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ മകനുംഎസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ് ഹരി. സാമ്ബത്തിക സംവരണത്തില്‍ സര്‍ക്കാര്‍ കാണിച്ച ധൃതി സംശയകരമെന്നാണ് മുഖപത്രമായ സിറാജില്‍ ‘സാമൂഹിക നീതിയെന്ന ജനപ്രിയത’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹത്തോട് അനുപാതികമായിട്ടാണോ സാമൂഹിക നീതിയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചത് എന്നത് ന്യായമായും സംശയിക്കാവുന്ന കാര്യമാണ്. സാമ്പത്തിക സംവരണ കാര്യത്തില്‍ കാണിച്ച ധൃതി ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്. തമിഴ്നാട്ടില്‍ ഇത്തരം കാര്യങ്ങളില്‍ കാണുന്ന സമീപനങ്ങളെ കുറേക്കൂടി ഗൗരവത്തോടെ കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. ഒരര്‍ഥത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ ഒറ്റപ്പെട്ട നിലയില്‍ കാണുന്നതിന് പകരം തമിഴ്നാടിന്‍റെ കൂടി ഭാഗമായി കാണുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. സാമൂഹിക നീതിയുടെ ചോദ്യത്തെ കൂടുതല്‍ കണിശതയോടെ അഭിമുഖീകരിക്കാന്‍ പുതിയ സര്‍ക്കാറിനെ അത് പ്രേരിപ്പിക്കും. കേരളത്തിലേക്ക് മാത്രമായി ഇടതുപക്ഷ ഭരണം ചുരുങ്ങി എന്നതിനെ ഇടതുപക്ഷത്തിന്‍റെ ഇന്ത്യന്‍ പരീക്ഷണങ്ങളെ പ്രാദേശികമായി നവീകരിക്കാനുള്ള ഒരവസരമായി കൂടി കാണണമെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക നീതിയും അവസര സമത്വവും ഉറപ്പുവരുത്തുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ കൂറേക്കൂടി കണിശതയോടെ പുതിയ സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്. എയ്ഡഡ് വിഭ്യാഭ്യാസ മേഖലയെ പൊതുവിദ്യാഭ്യാസ നയങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടാകുകയും നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവസര സമത്വം ഉറപ്പുവരുത്തുകയും ചെയ്യണം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സഹായം പറ്റുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണമെന്നും അബ്ദുല്‍ ഹകീം അസ്ഹരി ആവശ്യപ്പെടുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലൂടെയും മറ്റും സര്‍ക്കാര്‍ കാണിച്ച കരുതല്‍ മദ്യ നിരോധനത്തിന്‍റെ കാര്യത്തിലും ഉണ്ടാകണം. മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തിനേക്കാളും വലിയ തുകയാണ് അതുണ്ടാക്കുന്ന ആരോഗ്യ സാമൂഹിക വിപത്തുകളെ നേരിടാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും അബ്ദുല്‍ ഹകീം അസ്ഹരി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post