തൃശൂർ: ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആർ ബിന്ദു യുജിസി നിയമ പ്രകാരം പ്രൊഫസറല്ലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. സത്യം ഇതായിരിക്കെ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പേരിനൊപ്പം പ്രൊഫസര്‍ എന്നു ചേര്‍ത്തുവെന്ന് അദ്ദേഹം വിമർശിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ ബിന്ദു എന്നാണ് സത്യപ്രതിജ്ഞയില്‍ പേര് പറഞ്ഞത്. അവര്‍ യു.ജി.സി. നിയമമനുസരിച്ച് പ്രൊഫസറല്ല എന്ന കാര്യം ബാക്കി ആളുകള്‍ക്ക് അറിയില്ലെങ്കിലും മന്ത്രിക്ക് അറിവുള്ളതാണല്ലോയെന്ന് ബി ഗോപാലകൃഷണൻ ചോദിച്ചു. യു.ജി.സി. നിയമം അനുസരിച്ച് യൂണിവേഴ്‌സിറ്റി ഹെഡ്ഡുകളാണ് പ്രൊഫസര്‍ തസ്തികയില്‍. ബാക്കി എല്ലാവരും അസോസിയേറ്റ് മാത്രമാണ്. ലക്ചറർ എന്നും വിളിക്കാം. ഇത് മന്ത്രിക്ക് അറിയാം. ഗമകൂട്ടാന്‍ പ്രാഫസര്‍ എന്ന് പറയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ നാട്ടുംപുറത്ത് സംസാരിക്കുന്ന പോലെയാണൊ ഭരണഘടനപരമായ പദവി വഹിക്കാന്‍ വേണ്ടി നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ്. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയ്‌ക്കോ മന്ത്രിക്കോ യു.ജി.സി. ഇളവ് കൊടുത്തതായി ഇതുവരെ അറിവില്ല. പിന്നെ എങ്ങിനെ പ്രൊഫസര്‍ ബിന്ദു എന്ന പേരില്‍ സത്യപ്രതിജ്ഞ ചെയ്യും. കളവ് പറഞ്ഞെന്ന് പറയുന്നില്ല. ക്ഷെ കളവാണ് ആ വിളിയെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണറെ കൊണ്ട് കളവ് വിളിപ്പിക്കണമായിരുന്നോ എന്ന ചോദ്യം ഗൗരവതരമാണ്. വാസ്തവത്തില്‍ ശരിയായ പേരില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയാണ് വേണ്ടത്. അല്ലങ്കില്‍ മന്ത്രി വിശദീകരണം തരണം. വേറുതെ ഒന്ന് ചോദിക്കുകയാണ്, ബിന്ദു ടീച്ചര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണല്ലൊ അല്ലേ? ഒന്ന് ഓര്‍മ്മപ്പെടുത്തിയതാണ്. കാരണം ടീച്ചറെ കണ്ടാണ് കുട്ടികള്‍ വളരുന്നത്. ഗമകൂട്ടാന്‍ കളവ് പറയരുതെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
Discussion about this post