തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നാട് ഉറങ്ങുമ്പോഴും ജനങ്ങള്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു. കണ്ണും കാതും കൂര്‍പ്പിച്ച് നടത്തിയ പ്രതിപക്ഷ പ്രവര്‍ത്തനം കേരളത്തിലെ ജനങ്ങള്‍ക്ക് മറക്കില്ല എന്നാണ് വിശ്വാസമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ്ണമായും ജനങ്ങള്‍ക്കുവേണ്ടി നിര്‍വഹിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇന്ന് രണ്ടാം നിരയിലേക്ക് താൻ പിന്‍വാങ്ങുന്നത്. എത്രമാത്രം പിന്തുണ എന്റെ പ്രവര്‍ത്തനങ്ങളില്‍ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുഭവസമ്പത്തുള്ള പ്രഗല്‍ഭനായ വിഡി സതീശന്‍ എന്ന കൊച്ചനുജന് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് നടത്തിയത്. സഭാതലം പരിപൂര്‍ണമായി ഇതിനായി ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
താൻ ഉന്നയിച്ച പ്രശ്‌നങ്ങള്‍ കേരള ജനതയുടെ നന്മയ്ക്കുവേണ്ടിയുള്ളതായിരുന്നു. സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളക്കും വഴിവിട്ട പ്രവര്‍ത്തനത്തിനും എതിരായിട്ടുള്ള നിതാന്ത ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയത്. ദുരന്തങ്ങളുടെ മറവില്‍ സര്‍ക്കാര്‍ നടത്തിയ കൊള്ളകള്‍ തുറന്നുകാണിക്കാന്‍ മുന്നോട്ട് വരേണ്ടി വന്നുവെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.
പ്രളയഫണ്ട് തട്ടിച്ചു സ്വന്തം പോക്കറ്റിലാക്കിയവര്‍ക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരും. ദുരന്തങ്ങളുടെ മുമ്പില്‍ വിറങ്ങലിച്ചു നിന്ന ജനത അഴിമതികള്‍ക്കും കൊള്ളക്കും രണ്ടാം പരിഗണന മാത്രമാണ് നല്‍കിയത്. എന്നാല്‍ അതിന്റെ അര്‍ത്ഥം ഇവര്‍ നടത്തിയ എല്ലാ അഴിമതികളും ജനം മറന്നു എന്നല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരിനെ തുറന്നു കാണിച്ച മികച്ച പ്രതിപക്ഷമായി കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രതിപക്ഷ പ്രവര്‍ത്തനത്തെ ചരിത്രകാരന്മാര്‍ വിലയിരുത്തുമെന്ന് പ്രത്യാശിക്കുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് സ്ഥാനം ഒഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post