തിരുവനന്തപുരം: കണ്ണൂർ എംപി കെ സുധാകരൻ ഇന്ന് രാവിലെ 11 മണിക്കും 11.30നും ഇടയിലുള്ള ചടങ്ങിൽ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും.
രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം അർപ്പിക്കുന്ന സുധാകരൻ തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാർപ്പണം നടത്തും. പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനിൽ എത്തുന്ന സുധാകരന് സേവാദൾ വോളന്‍റിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് സുധാകരൻ പാർട്ടി പാതക ഉയർത്തും.
പതിനൊന്ന് മണിയോടെയാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുക. ഇതിന് ശേഷം സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിടവാങ്ങൽ പ്രസംഗവും, അധികാരമേറ്റ കെ സുധാകരൻ തന്റെ ആമുഖ പ്രസംഗം നടത്തും.
വര്‍ക്കിങ് പ്രസിഡന്‍റുമാരായ ടി സിദ്ദീഖ്, പി ടി തോമസ്, കൊടുക്കുന്നില്‍ സുരേഷ് എന്നിവരും ഇന്ന് സ്ഥാനമേല്‍ക്കും. ഉച്ചയ്ക്ക് ശേഷം ചേരുന്ന നേതൃയോഗത്തില്‍ കെപിസിസി, ഡിസിസി പുനസംഘടനയുടെ കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. ഇതിനിടെ ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനും ഹൈക്കമാന്‍ഡ് നീക്കം ആരംഭിച്ചു. സുധാകരന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വർ നേതാക്കളുമായി ആശയവിനിമയം നടത്തും.
Discussion about this post