ബാഴ്സലോണ: ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ്വെയറായ ‘മകഫീ’യുടെ സ്ഥാപകന്‍ ജോണ്‍ മകഫീയെ (75) ബാഴ്സലോണയിലെ ജയില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മകഫീ സ്പെയിനില്‍ അറസ്റ്റിലായത്. മകഫീയെ യുഎസിന് കൈമാറാനുള്ള സ്പെയിനിലെ കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കകമാണ് അന്ത്യം.
1980കളില്‍ ലോകത്ത് ആദ്യം ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ വില്‍പന തുടങ്ങിയത് മകഫീയുടെ കമ്പനിയാണ്. നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നികുതി വെട്ടിപ്പ് കേസിൽ 2020 ഒക്ടോബറിലാണ് ബാഴ്‌സലോണ വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം അദ്ദേഹം അറസ്റ്റിലായത്.
അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.












