വാഷിംഗ്ടൺ: അമേരിക്കൻ സേന പിന്മാറിയാൽ ഭീകരവാദികൾ 6 മാസത്തിനുള്ളിൽ കബൂൾ പിടിച്ചെടുക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അഫ്ഗാൻ നേതാക്കളായ അഷറഫ് ഗനിയും അബ്ദുള്ള അബ്ദുള്ളയും തമ്മിൽ വൈറ്റ് ഹൗസിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് വാൾസ്ട്രീറ്റ് ജേണലിൽ അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ട് വന്നിരിക്കുന്നത്.
9/11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികമായ സെപ്റ്റംബർ 11ന് അമേരിക്കൻ സേന പൂർണ്ണമായി അഫ്ഗാനിസ്ഥാൻ വിടുമെന്നാണ് ബൈഡൻ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ വിവിധ മേഖലകളിൽ താലിബാൻ പിടിമുറുക്കിയിരുന്നു.
അമേരിക്കയുടെ പ്രഖ്യാപനം സ്ഥിരീകരിക്കപ്പെട്ട മെയ് 1ന് ശേഷം അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണങ്ങൾ ശക്തി പ്രാപിച്ചതായി കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയിൽ നടന്ന ചർച്ചയിൽ വ്യക്തമായിരുന്നു. നിലവിൽ അഫ്ഗാനിസ്ഥാനിലെ 81 ജില്ലകളിൽ താലിബാന് സ്വാധീനമുണ്ട്. ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചാൽ അഫ്ഗാനിസ്ഥാനിലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഗുരുതരമായിരിക്കുമെന്ന് അന്താരാഷ്ട്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post