മനസിന് ആനന്ദവും ശാന്തിയും തരുന്ന സ്ഥലങ്ങളാണ് ക്ഷേത്രങ്ങൾ. ഇവയൊക്കെ പ്രതീക്ഷിച്ചാകും ഓരോ ഭക്തരും ക്ഷേത്രങ്ങളിലേക്ക് എത്തുന്നത്. എന്നാൽ ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഭയം നിഴലിക്കുന്ന ക്ഷേത്രങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ… ചരിത്രവും വിശ്വാസങ്ങളും വേണ്ടുവോളം ഇടകലര്‍ന്നു നില്‍ക്കുന്ന ഒരു കൂട്ടം ക്ഷേത്രങ്ങളും പരിസരവും. പക്ഷേ, പറഞ്ഞു കേള്‍ക്കുന്ന കഥകളധികവും ഇവിടെ ഭയപ്പെടുത്തുന്നവയാണ്. നിഴല്‍ മാഞ്ഞാല്‍ ഇവിടെ പ്രേതങ്ങള്‍ ഇറങ്ങുമെന്നാണത്രെ ഇവിടുള്ളവര്‍ പറയുന്നത്. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നിന്ന് 35-40 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കിരാഡു പട്ടണമാണിത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നിര്‍മിച്ചതും പുരാവസ്തു വകുപ്പിന്‍റെ കീഴിലുള്ളതുമായ പുരാതന ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ് കിരാഡു ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത്. ബാര്‍മെറില്‍ നിന്നും 39 കിലോമീറ്റര്‍ അകലെയുള്ള ഹാഥ്‌മാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന അഞ്ചു ക്ഷേത്രങ്ങളാണിത്. പതിനൊന്നാം നൂറ്റാണ്ടിനും 12-ാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രങ്ങള്‍ വിശ്വാസത്തിനുമപ്പുറം ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. ചരിത്ര പ്രാധാന്യമുള്ള സ്ഥലമായിട്ടു പോലും രാജ്യത്തെ സമാനമായ മറ്റു സ്ഥലങ്ങളെപ്പോലെ സഞ്ചാരികളുടെ അതിപ്രസരം ഇവിടെ കാണാനാവില്ല. കിരാഡുവിലെ ഈ ക്ഷേത്രങ്ങള്‍ കാലങ്ങളായി ചരിത്രകാരന്മാർക്കും ചരിത്ര പ്രേമികൾക്കുമിടയിൽ നിരന്തരമായ ചര്‍ച്ചയാകാറുള്ള വിഷയമാണ്. അതിന് പിന്നിൽ ഭയപ്പെടുന്ന ചില കഥകളാണ് പ്രചരിക്കുന്നത്. കാലാകാലങ്ങളായി ക്ഷേത്രത്തെ സംബന്ധിക്കുന്ന പല വിശ്വാസങ്ങളും പേടിപ്പിക്കുന്ന കഥകളും ഇവിടെയുണ്ട്.
മിക്കപ്പോഴും സൂര്യനസ്തമിച്ചു കഴിഞ്ഞാല്‍ ഇവിടെ നില്‍ക്കുവാന്‍ ആളുകള്‍ താല്പര്യപ്പെടാറില്ല. ഇവിടുള്ളവര്‍ അതിനെ പ്രോത്സാഹിപ്പിക്കാറുമില്ല. ഇതിനു കാരണം ഇവിടുത്തെ ഈ കഥകള്‍ തന്നെയാണ്. ശിവനും വിഷ്ണുവിനുമായി സമർപ്പിച്ച 108 ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. വിദേശ ആക്രമണകാരികളുടെ ആക്രമണം മൂലം കാലക്രമേണ, ഈ ക്ഷേത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി നശിച്ചു. ഇന്ന് ഇക്കൂട്ടത്തില്‍പ്പെട്ട അഞ്ചു ക്ഷേത്രങ്ങള്‍ മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ. ശിവന് സമർപ്പിച്ചിരിക്കുന്ന സോമേശ്വര ക്ഷേത്രമാണ് അവയിലൊന്ന്. പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ഈ ക്ഷേത്രം ഇവിടുത്തെ ക്ഷേത്രങ്ങളില്‍ ഏറ്റവും വലുതും കൂടിയാണ്. നിര്‍മ്മാണത്തില്‍ വളരെയധികം പ്രത്യേകതകളും സവിശേഷതകളും സോമേശ്വര ക്ഷേത്രത്തില്‍ കണ്ടെത്തുവാന്‍ സാധിക്കും. ശ്രീകോവില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് അധോമുഖമായി കൊത്തിയ ഒരു താമരപ്പൂവിന്മേലാണ്. ശില്പങ്ങളും ഗോപുരങ്ങളം താഴികക്കുടങ്ങളും ഈ ക്ഷേത്രത്തിന്റെ അഴക് ഇരട്ടിയാക്കുന്നു.
പ്രാചീന ലിഖിതങ്ങളില്‍ കിരാഡ് കൂപ എന്നറിയപ്പെട്ടിരുന്ന ഹാഥ്‌മ പന്‌വാരാ രാജാക്കന്മാരുടെ തലസ്ഥാനം ആയിരുന്നു ഈ പ്രദേശം എന്നാണ് കരുതപ്പെടുന്നത്. 11-ാം നൂറ്റാണ്ടിനു മുന്‍പായി ഇവിടെ നിരവധി ചെറിയ രാജവംശങ്ങൾ ഭരണം നടത്തിയിരുന്നു. ഇവരെയെല്ലാം നിയന്ത്രിച്ചിരുന്നത് ചാലൂക്യ ഭരണാധികാരികള്‍ ആയിരുന്നു. 1140 കളിൽ ചൗലൂക്യ ഭരണാധികാരികളായ ജയസിംഹ സിദ്ധരാജന്റെയും കുമാരപാലയുടെയും പ്രീതി നേടിയ പരമര വിഭാഗത്തിലെ സോമശ്വര രാജാവ് ഇവിടുത്തെ മറ്റൊരു ഭരണാധികാരിയായി ഉയർന്നു വന്നു എന്നാണ് പ്രചരിക്കുന്ന ഒരു കഥ. ചില ചരിത്രങ്ങള്‍ അനുസരിച്ച് കിരാഡു വിഭാഗത്തില്‍ പെട്ടവരാണ് ഈ ക്ഷേത്രങ്ങൾ നിര്‍മ്മിച്ചത് എന്നാണ് പറയപ്പെടുന്നത്. ഇതു കൂടാകെ ചാലൂക്യ രാജാക്കന്മാരാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതെന്നും അവകാശപ്പെടുന്ന ചരിത്രകാരന്മാരും ഉണ്ട്.
കിരാഡു ക്ഷേത്രങ്ങള്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും കുഴപ്പം ഉള്ളതായി കാണിക്കുന്ന യാതൊരു തെളിവുകളും നിലവില്‍ ലഭ്യമല്ല. എന്നാൽ സൂര്യാസ്തമയത്തിനുശേഷം ആരും ഈ ക്ഷേത്രങ്ങളിൽ പ്രവേശിക്കാത്തതിനു പിന്നില്‍ തലമുറകളായി കൈമാറിപ്പോരുന്ന ഒരു കഥയുണ്ട്.
ഒരിക്കല്‍ ഇവിടം ഭരിച്ചിരുന്ന പാര്‍മര രാജവംശത്തിലെ സോമേശ്വര രാജാവ് തുർക്കികളുടെയും മറ്റ് വിദേശ ആക്രമണകാരികളുടെയും ആക്രമണത്തിനുശേഷം രാജ്യത്തിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായി ഒരു സന്യാസിയെ ഇവിടേക്ക് ക്ഷണിക്കുകയുണ്ടായി. ആചാരാനുഷ്ഠാനങ്ങള്‍ പൂർത്തിയാക്കിയ ശേഷം, നാട്ടുകാരുടെ സമ്പൂർണ സന്തോഷവും അഭിവൃദ്ധിയും ഉറപ്പുവരുത്താന്‍ ആജ്ഞാപിച്ച്, മുനി തന്‍റെ ശിഷ്യന്മാരിൽ ഒരാളെ അവിടെ നിയമിച്ച ശേഷം തിരിച്ചു പോയി. സന്യാസിയുടെ പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും ഫലമായി രാജ്യം പഴയതുപോലെ ഐശ്വര്യ സമൃദ്ധമായി മാറി.കാലങ്ങള്‍ കടന്നു പോയി. അഭിവൃദ്ധി തിരിച്ചു വന്നതോടെ നാട്ടുകാർ ശിഷ്യനെ ഏറെക്കുറെ മറന്നു. ശരിയായ പരിചരണത്തിന്‍റെ അഭാവത്തില്‍ ശിഷ്യൻ രോഗിയായി മാറി. മണ്‍പാത്രം നിര്‍മ്മിക്കുന്ന ഒരു കുടുംബം മാത്രം ആ അവസ്ഥയില്‍ അദ്ദേഹത്തെ പരിപാലിക്കുകയും ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്തു.
തന്‍റെ ശിഷ്യനുണ്ടായ ദുരവസ്ഥ കേട്ട് മുനി കോപാകുലനായി. ഗ്രാമം മുഴുവൻ കല്ലായി മാറട്ടെ, എന്ന് അദ്ദേഹം ശപിച്ചു. ശിഷ്യനെ പരിചരിച്ച കുടുംബത്തെ മാത്രം സുരക്ഷിതമായി ഗ്രാമം വിട്ടു പോകാന്‍ അനുവദിച്ചു. തിരിഞ്ഞുനോക്കാതെ ഗ്രാമാതിര്‍ത്തി വൈകുന്നേരത്തിനു മുന്‍പേ കടക്കണമെന്ന് അയാള്‍ അവരോട് ആവശ്യപ്പെട്ടു. അവിടുത്തെ മനുഷ്യത്വമില്ലാത്ത ജനങ്ങള്‍ ഇല്ലാതായി പോകട്ടെ എന്നു ശപിച്ചു. കൂടാതെ അവിടെ ഉള്ളവര്‍ കല്ലായിത്തീരും എന്നും ശപിച്ചു. അദ്ദേഹത്തിന്റെ ശാപത്തെത്തുടര്‍ന്ന് അവിടെയുള്ള എല്ലാം, മനുഷ്യരടക്കം കല്ലായി മാറി. തിരിഞ്ഞു നോക്കാതെ പോയ ചുമട്ടുകാരന്റെ ഭാര്യ ഗ്രാമാതിര്‍ത്തി എത്തിയപ്പോള്‍ ആകാംക്ഷ കൊണ്ട് തിരിഞ്ഞു നോക്കുകയുണ്ടായി. ഉടനെ അവിടെത്തന്നെ അവരും കല്ലായി മാറി. ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ തിരിഞ്ഞു നോക്കുന്ന നിലയിലുള്ള കല്‍പ്രതിമ ഈ സ്ത്രീയുടേതാണത്രെ. ഇന്നും ഈ ഗ്രാമത്തിന് സന്യാസിയുടെ ശാപം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഈ ക്ഷേത്രങ്ങളുടെ വാസ്തുവിദ്യാ വൈദഗ്ദ്ധ്യം ഇന്നും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതാണ്. ക്ഷേത്ര ഭിത്തികളിൽ, ദേവന്മാരുടെയും ദേവതകളുടെയും സങ്കീർണ്ണമായ കൊത്തുപണികളും നിരവധി മൃഗരൂപങ്ങളും കാണാൻ സാധിക്കും. സൂക്ഷ്മവും വിശദവുമായ ഈ കലാവിരുത് അന്നത്തെ ഹിന്ദു ജീവിതരീതി, സാംസ്കാരിക സ്വാധീനം, രാജാക്കന്മാരുടെ മഹത്വം എന്നിവയെക്കുറിച്ച് ഉള്‍ക്കാഴ്ച പകരുന്നതാണ്. അധികം പ്രശസ്തമല്ലെങ്കിലും വ്യത്യസ്തമായ യാത്രാനുഭവം ആഗ്രഹിക്കുന്ന സഞ്ചാരികളില്‍ പലരും കേട്ടറിഞ്ഞ് ഇവിടേക്ക് എത്താറുണ്ട്. വാസ്തുവിദ്യയുടെ സമഗ്രത തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. എങ്കിലും ഭീതിയുണർത്തുന്ന ഈ കഥകൾ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറയ്ക്കുന്നുണ്ട്. ഉത്തരം കിട്ടാത്ത സമസ്യ പോലെ ഇന്നും ഈ ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. പണ്ടെങ്ങോ ലഭിച്ച ആ മുനിയുടെ ശാപത്തിന്റെ ഓർമ്മപ്പെടുത്തലായി….
Discussion about this post