പോർട്ട് ഒ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ജൊവനെല്‍ മോസെ കൊല്ലപ്പെട്ടു . രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ മോസെയുടെ ഭാര്യ മാര്‍ട്ടിന്‍ മോസെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റ് കൊല്ലപ്പെട്ട കാര്യം ഔദ്യോഗികമായി അറിയിച്ചത്. അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് ക്ലോഡ് പറഞ്ഞു.
ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വര്‍ധിച്ചതോടെയാണ് ഹെയ്തിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചത്. ഭക്ഷണക്ഷാമം ഇവിടെ രൂക്ഷമാണ്. വ്യാപകമായ രീതിയില്‍ അക്രമങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്. രാഷ്ട്രത്തെ സംരക്ഷിക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു.
2017-ല്‍ പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ കടുത്ത പ്രതിഷേധങ്ങളാണ് മൊസെക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുളളത്. സ്വേച്ഛാധിപത്യം സ്ഥാപിക്കാന്‍ മോസെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഫെബ്രുവരിയില്‍ മോസെ ഒരു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.











