കബൂൾ: ചൈന ഏറ്റവും പ്രിയപ്പെട്ട വിദേശ സുഹൃത്തെന്ന് വ്യക്തമാക്കി അഫ്ഗാൻ താലിബാൻ. സിൻജിയാംഗിൽ ചൈനയുടെ പീഡനം നേരിടുന്ന ഉയിഗുർ മുസ്ലീങ്ങൾക്ക് അഫ്ഗാനിസ്ഥാനിൽ അഭയം നൽകില്ലെന്നും താലിബാൻ വ്യക്തമാക്കി.
അമേരിക്കൻ സേന പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും പിടിമുറുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണ പ്രക്രിയയിലേക്ക് ചൈനയെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നതായാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചിരിക്കുന്നത്. ചൈനയുമായി നല്ല ബന്ധമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഷഹീൻ പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാൻ വിഷയത്തിൽ ഇടപെടാൻ ചൈന പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഏഷ്യക്ക് തന്നെ ഭീഷണിയായേക്കാവുന്ന താലിബാൻ- പാകിസ്ഥാൻ- ചൈന സഖ്യം രൂപപ്പെടുന്നതിന്റെ സൂചനയായി അന്താരാഷ്ട്ര വിദഗ്ധർ ഈ നീക്കത്തെ വിലയിരുത്തുന്നു.
അഫ്ഗാനിസ്ഥാനിലെ വിഭവങ്ങൾ ലക്ഷ്യമിട്ട് ചൈന നീക്കം നടത്തുന്നതായും സൂചനയുണ്ട്. ചെമ്പ്, കൽക്കരി, ഇരുമ്പ്, പ്രകൃതി വാതകം, കൊബാൾട്ട്, മെർക്കുറി, സ്വർണ്ണം, ലിഥിയം, തോറിയം തുടങ്ങിയവയുടെ വൻ നിക്ഷേപമുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ.
Discussion about this post