അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നതായുള്ള വാർത്തകൾ സ്ഥിരീകരിച്ച് നാസ. മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റ് തിങ്കളാഴ്ച ഭൂമിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. കാറ്റിന്റെ സ്വാധീനത്താൽ ഉപഗ്രഹ സിഗ്നലുകളും മൊബൈൽ സിഗ്നലുകളും തടസപ്പെട്ടേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
സൗരക്കാറ്റ് ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ മിന്നല്‍പ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവര്‍ക്ക് രാത്രിയില്‍ ധ്രുവദീപ്തിക്ക് സമാനമായ തിളങ്ങുന്ന പ്രകാശം കാണാൻ കഴിഞ്ഞേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. റേഡിയോ സിഗ്നലുകൾ, ആശയവിനിമയം, കാലാവസ്ഥ എന്നിവയിൽ കാറ്റ് സ്വാധീനം ചെലുത്തുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ജിപിഎസ് നാവിഗേഷൻ, മൊബൈൽ ഫോൺ സിഗ്നലുകൾ, സാറ്റലൈറ്റ് ടിവി എന്നിവ തടസപ്പെട്ടേക്കാം. 1582 ൽ ശക്തമായ സൗരക്കാറ്റ് വീശിയടിച്ചതായി രേഖകളിൽ പറയുന്നു. സൗര കൊടുങ്കാറ്റ് ഭൂമിയിലേക്ക് അടുക്കുമ്പോൾ ഭൂമിയുടെ ബാഹ്യ അന്തരീക്ഷം ചൂടാകും. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ഉള്ളതിന് സമാനമായി വൈദ്യുതി ഉപകരണങ്ങളിലെ വൈദ്യുതധാര ശക്തമാകും. ഭൂമിയിലുടനീളം ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം പൊട്ടിത്തെറിയിലൂടെ തടസപ്പെടാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.
1859 ൽ വീശിയടിച്ച സൗരക്കൊടുങ്കാറ്റിന്റെ ഫലമായി യൂറോപ്പിലെയും അമേരിക്കയിലെയും ടെലിഗ്രാഫ് ശൃംഖലകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.
Discussion about this post