ഡൽഹി: നിയമസഭാ കൈയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചപ്പോൾ, ഒരു എംഎൽഎ തോക്കെടുത്ത് വന്ന് വെടിവച്ചാൽ സഭയ്ക്കാണോ അവിടെ പരമാധികാരമെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢിന്റെ ചോദ്യം.
ഇത് പൊതുതാത്പര്യപ്രകാരമുള്ള ഹർജിയാണെന്ന് സർക്കാർ വാദിച്ചപ്പോൾ, സഭയിലെ വസ്തുക്കൾ നശിപ്പിച്ച കേസിൽ എന്ത് പൊതുതാത്പര്യമാണുള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് നിയമസഭയെന്നും, അതിലെ വസ്തുക്കൾ തല്ലിത്തകർക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ആരാഞ്ഞു.
കെ എം മാണിക്കെതിരായ നിലപാടും സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ തിരുത്തി. സർക്കാരിനെതിരായ പ്രതിഷേധമായിരുന്നു അതെന്നും വനിതാ എംഎൽഎമാർക്ക് അടക്കം അന്ന് പരിക്കേറ്റിരുന്നുവെന്നും വനിതാ അംഗങ്ങളെ പുറത്തേക്ക് കൊണ്ടുപോയതിന് ശേഷമാണ് സംഘർഷമുണ്ടായതെന്നും സംസ്ഥാന സർക്കാർ വാദിച്ചു. ഇതിന് മറുപടിയായി, ”കോടതിയിൽ ചൂടേറിയ വാദപ്രതിവാദങ്ങളുണ്ടാകാറുണ്ട്. എന്നുവച്ച് കോടതിയിലെ വസ്തുക്കൾ തല്ലിത്തകർത്താൽ അതിന് ന്യായീകരണമുണ്ടോ?”എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.
അതേസമയം പി വി നരസിംഹറാവു കേസ് വിധി പ്രകാരം ഇക്കാര്യത്തിൽ സഭയ്ക്കാണ് പരമാധികാരം എന്ന് വാദിക്കാൻ സർക്കാർ ശ്രമിച്ചു. അപ്പോഴാണ്, സഭയിൽ ഒരു എംഎൽഎ റിവോൾവറുമായി എത്തി വെടിവച്ചാൽ, അതിൽ സഭയ്ക്കാണ് പരമാധികാരം എന്ന് പറയുമോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചത്. നിങ്ങൾ പ്രതികൾക്ക് വേണ്ടിയല്ല ഹാജരാകുന്നത് എന്നോർക്കണം. കേസ് തള്ളണോ വേണ്ടയോ എന്ന് മാത്രമാണ് ഇവിടെ വാദം നടക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ഓർമ്മിപ്പിച്ചു.
ജസ്റ്റിസ് എം ആർ ഷായും സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ചോദ്യങ്ങൾ ഉന്നയിച്ചു. സഭയിൽ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇത് രാഷ്ട്രീയപ്രതിഷേധമാണെന്നും സർക്കാർ വാദിച്ചു. എന്നാൽ, എന്ത് ചട്ടപ്രകാരമാണ് ഈ കേസിലെ പ്രോസിക്യൂഷൻ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത് എന്ന് ജസ്റ്റിസ് എം ആർ ഷാ ചോദിച്ചു.
Discussion about this post