ഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി അമേരിക്കയില്‍ നിന്ന് 24 എം.എച്ച്-60 ആര്‍ മാരിടൈം ഹെലികോപ്ടര്‍ ആണ് വാങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം വെള്ളിയാഴ്ച സാന്‍ ഡിയാഗോയിലെ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ യു.എസ് നേവി ഇന്ത്യയ്ക്ക് കൈമാറി.
അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു ഹെലികോപ്ടറുകള്‍ ഏറ്റുവാങ്ങിയെന്ന് ഇന്ത്യന്‍ നേവി വക്താവ് അറിയിച്ചു. ഏതു കാലാവസ്ഥയിലും പറക്കാന്‍ ശേഷിയുള്ളതാണ് ലോഖീദ് മാര്‍ട്ടിന്‍ കോര്‍പറേഷൻ നിർമ്മിക്കുന്ന എം.എച്ച്-60 ആര്‍ മാരിടൈം ഹെലികോപ്ടര്‍.
യുഎസ് നേവിയിലെ കമാൻഡർ നേവൽ എയർഫോഴ്‌സ്, വൈസ് അഡ്മിൻ കെന്നത്ത് വൈറ്റ്‌സെൽ, ഡിസിഎൻഎസിലെ വൈസ് അഡ്മിൻ രവനീത് സിംഗ് എന്നിവർ രേഖ കൈമാറ്റ ചടങ്ങിന് സാക്ഷ്യം വഹിച്ചു. യുഎസ് നേവിയുടെ മുതിർന്ന നേതൃത്വവും ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പറേഷനും പങ്കെടുത്തു.
”ഓൾ-വെതർ മൾട്ടി റോൾ ഹെലികോപ്റ്ററുകൾ ഇന്ത്യ-യുഎസ് ഉഭയകക്ഷി പ്രതിരോധ ബന്ധത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. പ്രതിരോധ വ്യാപാരത്തിനപ്പുറം, ഇന്ത്യയും യുഎസും പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെ സഹനിർമ്മാണത്തിലും സഹ വികസനത്തിലും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്”. സന്ധു പറഞ്ഞു. വിദേശ നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ തുറന്നുകൊടുത്ത സമീപകാലത്ത് പ്രതിരോധ മേഖലയിൽ ഇന്ത്യ കൈക്കൊണ്ടിട്ടുള്ള പരിഷ്കരണ നടപടികളും സന്ധു ഉയർത്തിക്കാട്ടി.












