തമിഴ് രാഷ്ട്രീയം എന്നും സിനിമയേക്കാൾ ഉദ്വോഗജനകമായിരുന്നു. അൽപ്പം ട്വിസ്റ്റും, സ്റ്റണ്ടും, പൊട്ടിത്തെറിയുമൊക്കെ അതിൽ ഇഴകലർന്നിരുന്നു. അതുപോലെ സിനിമക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളോടെയാണ് ജയലളിതയുടെ വ്യക്തി ജീവിതത്തിലേക്കും രാഷ്ട്രീയ ജീവിതത്തിലേക്കും ശശികലയെത്തുന്നത്.
തമിഴ് രാഷ്ട്രീയത്തിൽ നിറനിലാവായി ഉദിച്ചു നിന്ന ജയലളിതയുടെ നിഴലായി എന്നും ശശികല ഉണ്ടായിരുന്നു. തമിഴകം അമ്മ എന്ന് ജയലളിതയെ വാഴ്ത്തിയപ്പോൾ ചിന്നമ്മ എന്ന വിശേഷണം ശശികലയ്ക്കു മാത്രം സ്വന്തം.
വിവാദങ്ങളും അപവാദങ്ങളും ഇവരുടെ ബന്ധത്തെച്ചൊല്ലിയുണ്ടായി. ശശികലയുടെ തെറ്റായ ഒരു തീരുമാനത്തെത്തുടർന്ന് ഈ ബന്ധത്തിൽ ഇടക്കാലത്ത് ഉലച്ചിലുണ്ടായെങ്കിലും പൂർവാധികം ശക്തിയോടെ ശശികല ജയലളിതയുടെ ജീവിതത്തിലേക്ക് തിരികെയെത്തി.
1980 കളുടെ തുടക്കത്തിൽ കടലൂരിൽ ഒരു കാസറ്റ് കട നടത്തുകയായിരുന്നു ശശികല. സർക്കാരിൽ അസിസ്റ്റന്റ് പി ആർ ഒ ആയിരുന്ന ഭർത്താവ് നടരാജന്റെ ജോലി അടിയന്തിരാവസ്ഥയെ തുടർന്ന് നഷ്ടമായ സമയം. കടത്തിൽ മുങ്ങി നിന്ന സമയത്തും ശശികല ആത്മവിശ്വാസം കൈവിട്ടില്ല. ഫോട്ടോഗ്രാഫിയും, വീഡിയോഗ്രാഫിയും പഠിച്ചെടുത്തു. കല്യാണ വീഡിയോകൾ ചെയ്യാൻ തുടങ്ങി.
1980 ൽ ആണ് ഐഎഎസ് ഓഫീസർ ചന്ദ്രലേഖ ശശികലയെ ജയലളിതയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തത്. ജയലളിത പങ്കെടുക്കുന്ന പൊതുപരിപാടികളും വിവാഹങ്ങളും ചിത്രീകരിക്കാനുള്ള അനുവാദം ശശികലയുടെ സ്റ്റുഡിയോയ്ക്കു നൽകണമെന്ന ആവശ്യവുമായി ആയിരുന്നു ചന്ദ്രലേഖ ശശികലയെ പരിചയപ്പെടുത്തിയത്.
പിന്നീട് തമിഴകം സാക്ഷിയായത് അമ്മയുടെ വിശ്വസ്തയും മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമായി ശശികല വളരെ വേഗം മാറുന്ന കാഴ്ചയാണ്. ജയയുടെ വസതിയിൽ എന്തിനും ഏതിനും ശശികലയായി മാറി.
രാഷ്ട്രീയത്തിൽ ജയലളിത ഉയരങ്ങളുടെ പടവുകൾ ചവിട്ടിക്കയറുമ്പോൾ അവരുടെ നിഴൽപറ്റി ശശികലയും മുന്നേറി. അഴിമതിയും അനധികൃത സ്വത്തുസമ്പാദനവുമെല്ലാം ജയയുടെ രാഷ്ട്രീയ ജീവിതത്തിന് കളങ്കം ചാർത്തിയയതും ഈ കാലത്താണ്. തമിഴകം മന്നാർഗുഡി മാഫിയയുടെ അധീനതയിലാണെന്നായിരുന്നു ഈ കാലഘട്ടത്തിലെ സംസാരം. ടി.ടി.വി ദിനകരന്‍, വി.എന്‍ സുധാകരന്‍, വി.ഭാസ്‌കരന്‍ തുടങ്ങിയവരുള്‍പ്പെട്ട ശശികലയുടെ സംഘമായിരുന്നു മന്നാര്‍ഗുഡി മാഫിയ.
ജയലളിത മുഖ്യമന്ത്രിയായപ്പോള്‍ മന്നാര്‍ഗുഡിയിലെ ശശികലയുടെ കുടുംബം അടക്കം പോയസ് ഗാര്‍ഡനിലേക്ക് താമസം മാറ്റി. സര്‍ക്കാരിലും ജയ ടീവിയിലും എല്ലാം ശശികലയുടെ ബന്ധുക്കള്‍ ഇഷ്ടം പോലെ എത്തി.
കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പ് എന്നാണ് ജയ എന്നും ശശികലയെ വിശേഷിപ്പിച്ചത്. തനിക്കുവേണ്ടി പലതും സഹിക്കുന്നുണ്ട്, എന്നിട്ടും കലർപ്പില്ലാത്ത സ്നേഹം നൽകി അവർ കൂടെ നിൽക്കുന്നുവെന്നാണ് ജയലളിത ശശികലയെക്കുറിച്ചു പറഞ്ഞത്. രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയപ്പോഴും മാനസീകമായി തളർന്നപ്പോഴുമെല്ലാം തന്റെ ഒപ്പം ഒരു നിഴൽപോലെയുണ്ടായിരുന്ന ശശികലയോട് എന്നും ഒരു വിധേയത്വഭാവമായിരുന്നു ജയലളിതയ്ക്ക്.
കൂട്ടുകാരി അല്ലെങ്കിൽ സഹോദരി എന്നു ശശികലയെ വിശേഷിപ്പിക്കാനായിരുന്നു ജയലളിത എന്നും താൽപര്യം കാട്ടിയിരുന്നത്. 1996 ഡിസംബര്‍ ഏഴിന് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ജയലളിത അറസ്റ്റുചെയ്യപ്പെട്ടു. ഒപ്പം ശശികലയും. ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരും കേസില്‍ പ്രതികളായിരുന്നു. പിന്നീട് കണ്ടത് വിശ്വസിച്ച് കൂടെ നിര്‍ത്തിയവര്‍ ജയക്കെതിരെ തിരിയുന്ന കാഴ്ചയാണ്. 2011-ലെ തിരഞ്ഞെടുപ്പില്‍ ജയലളിതക്കെതിരെ ശശികലയെ മുന്‍നിര്‍ത്തി നടരാജനും സഹായികളും നീക്കം നടത്തി. അതോടെ ശശികലയെയും ഭര്‍ത്താവ് എം നടരാജനെയും പാര്‍ട്ടിയില്‍ നിന്നും പോയസ് ഗാര്‍ഡനില്‍ നിന്നും ജയലളിത പുറത്താക്കി.
വിവാദങ്ങള്‍ക്കൊടുവിലാണ് 2011ല്‍ എല്ലാവരെയും ജയലളിത ഇറക്കിവിട്ടത്. എന്നാൽ പൂർവാധികം ശക്തിയോടെ ശശികല ജയലളിതയിലേക്കു തിരിച്ചെത്തി. അക്ക ജയലളിതയാണ് തന്റെ ഉയിരെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് ഭർത്താവ് നടരാജനെപ്പോലും ഉപേക്ഷിച്ച് ശശികല പോയസ് ഗാർഡനിലേയ്ക്ക് തിരിച്ചെത്തിയത്. തന്റെ അറുപതാം പിറന്നാൾ വേളയിൽ ജയലളിതയും ശശികലയും ചേർന്ന് ക്ഷേത്രത്തിൽ നടത്തിയ ചടങ്ങുകൾക്ക് വിവാഹച്ചടങ്ങുകളുമായി സാമ്യമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
എന്നാൽ ജീവിച്ചിരുന്ന കാലത്ത് തന്നെയും ശശികലയെയും ചേർത്തു വന്ന കഥകളൊക്കെ അർഹിക്കുന്ന അവഗണനയോടെ എന്നും ജയലളിത തള്ളിക്കളഞ്ഞിരുന്നു. ജീവിതത്തിൽ താങ്ങായി നിന്ന ശശികല ജയലളിതയുടെ ആശുപത്രിവാസ സമയത്തും മരണസമയത്തുമെല്ലാം ഒപ്പം നിന്നു. ജയയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള യാത്രയിലും രാജാജി ഹാളിലെ പൊതുദർശന വേളയിലുമെല്ലാം ഒരു നിമിഷം പോലും മാറി നിൽക്കാതെ ശശികല ഒപ്പം നിന്നു.
2017 ഫെബ്രുവരി 14 ന് അനധികൃത സ്വത്ത് സമ്പാദന കേസിൽ വി കെ ശശികല കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. 4 വര്‍ഷം തടവും 10 കോടി പിഴ ശിക്ഷയും കോടതി വിധിച്ചു. ഇതോടെ മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ ആഗ്രഹത്തിനു കടിഞ്ഞാണായി. 2017 ഓഗസ്റ്റ് 21 ന് ശശികലയെ എ.ഐ.എ.ഡി.എം. കെയില്‍ നിന്ന് പുറത്താക്കുകയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയപ്പോളുള്ള ഇമേജ് അല്ല തിരികെ വരുമ്പോള്‍ ശശികലയ്ക്ക് ഉള്ളത്. തങ്ങളുടെ അമ്മയ്ക്കായി ത്യാഗമനോഭാവത്തോടെ ജയില്‍ ശിക്ഷ അനുഭവിച്ച ചിന്നമ്മയായിട്ടാണ് അണ്ണാ ഡിം.എം.കെയിലെ ഒരു വിഭാഗം ആളുകള്‍ ശശികലയെ കാണുന്നത്.
Discussion about this post