വാഷിംഗ്ടൺ: ചികിത്സയെ പ്രതിരോധിക്കുന്ന മാരക ഫംഗസ് ബാധയായ കാൻഡിഡ ഓറിസ് അമേരിക്കയിൽ വ്യാപകമാകുന്നതായി റിപ്പോർട്ട്. ഡാളസിലെ രണ്ട് ആശുപത്രികളിലും വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു നഴ്സിംഗ് ഹോമിലും വ്യാഴാഴ്ച കേസുകൾ റിപ്പോർട്ട് ചെയ്തു.
യീസ്റ്റിന്റെ ദോഷകരമായ രൂപമായ കാന്‍ഡിഡ ഓറിസ് അത്യന്തം അപകടകാരിയായ ഫംഗസാണ്. ഇത് രക്തപ്രവാഹ അണുബാധയ്ക്കും മരണത്തിനും കാരണമാകും. 2009ലാണ് കാന്‍ഡിഡ ഓറിസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
നിര്‍ജീവമായ പ്രതലങ്ങളില്‍ ദീര്‍ഘനേരം നീണ്ടുനില്‍ക്കാനാകുമെന്നതാണ് ഇവയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ഫംഗസ് രക്തപ്രവാഹത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിമാരകമായേക്കാമെന്നാണ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്. ആന്റിഫംഗല്‍ മരുന്നുകള്‍ക്ക് ഇവയെ പ്രതിരോധിക്കാനാവില്ലെന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
കാന്‍ഡിഡ ഓറിസ് പോലുള്ള രോഗങ്ങള്‍ വ്യാപകമായി പടർന്നു പിടിക്കുന്നതിന് മുൻപ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചികിത്സയ്ക്കിടെ ന്യൂയോര്‍ക്കിലെ മൂന്ന് രോഗികളില്‍ മരുന്നുകളോടുള്ള പ്രതിരോധം രൂപപ്പെട്ടുവെന്നത് സ്ഥിതി ഗുരുതരമാണ് എന്നതിന്റെ സൂചനയാണ്. 2019 ല്‍ നിന്ന് വ്യത്യസ്തമായി രോഗികളില്‍ നിന്ന് രോഗികളിലേക്ക് അണുബാധ വ്യാപിച്ചതായും സൂചനയുണ്ട്.
വിട്ടുമാറാത്ത പനിയും വിറയലുമാണ് രോഗലക്ഷണങ്ങൾ. അണുബാധ മാരകമാകുന്നത് ചർമ്മത്തെ ബാധിക്കുമ്പോഴാണ്. ആകെ 123 പേരിൽ രോഗബാധ കണ്ടെത്തിയതായാണ് വിവരം.
Discussion about this post