തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മന്ത്രി എ.സി മൊയ്തീനും ബന്ധുക്കൾക്കും പങ്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാങ്കിലെ പണം നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവഴിച്ചെന്നും എ വിജയരാഘവന്റെ ഭാര്യ മന്ത്രി ആർ ബിന്ദു മത്സരിച്ച മണ്ഡലത്തിലും ഈ പണമെത്തിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടതല്ല. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികൾ പലരും വിദേശത്താണ്. അന്വേഷണം നടത്തിയാൽ പല സി.പി.എം. നേതാക്കളും കുടുങ്ങും. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം സി.പി.എം. നേതാക്കളെ രക്ഷിക്കാൻ വേണ്ടിയുള്ളതാണ്. അത് കൊണ്ട് തന്നെ ഇത് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർ ഉറപ്പിച്ചു പറയുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പണം എടുത്തിട്ടുണ്ടെന്ന്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അന്വേഷിക്കണമെന്നും ബി.ജെ.പി പരാതി നല്‍കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസ് മല എലിയെ പ്രസവിച്ച പോലെയായെന്ന് കെ സുരേന്ദ്രൻ പരിഹസിച്ചു. കവർച്ചാ കേസിൽ പണം ബി.ജെ.പിയുടേതാണെന്ന് സ്ഥാപിക്കുന്ന ഒരു അംശം തെളിവ് പോലും കാണിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ഒരു തരത്തിലുള്ള പണമിടപാടും നടത്തിയിട്ടില്ലെന്നും ഏത് കോടതിയിലും ഇത് തെളിയിക്കാൻ സാധിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post