തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സ്ഥലം മാറിപ്പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. സ്വർണ്ണക്കടത്ത് കേസിൽ ഇടപെടലുണ്ടായെന്നും കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണം വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ റിപ്പോര്‍ട്ടിങ് ഓഫീസര്‍ മുഖ്യമന്ത്രിയല്ല. സംസ്ഥാനത്തിനെതിരേ കേന്ദ്രം കസ്റ്റംസിനെ ഉപയോഗിക്കുന്നു എന്നത് അസംബന്ധമാണ്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിന് പിന്നിൽ ആരാണെന്ന് പറയാൻ കഴിയില്ലെന്ന് അദ്ദേഹം സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
സര്‍ക്കാര്‍ ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. നിയമപരമായ വഴിക്കാണ് കസ്റ്റംസ് പോകുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. വിദേശത്തേക്ക് കടന്ന ആളുകളുടെ കാര്യത്തില്‍ മന്ത്രാലയം ചര്‍ച്ച നടത്തുകയാണ്. ഡോളര്‍ കടത്ത് കേസില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
താന്‍ മാത്രമാണ് സ്ഥലം മാറിപ്പോകുന്നത്, തന്റെ ഉദ്യോഗസ്ഥര്‍ ഇവിടെത്തന്നെ ഉണ്ടെന്നും സുമിത് കുമാർ വ്യക്തമാക്കി.
Discussion about this post