തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കുന്നത് വിഡ്ഢിത്തങ്ങളാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്ത വായിക്കാന്‍ കൊള്ളാം, എന്നാല്‍ ഈ പണിക്ക് പറ്റില്ല എന്നും സുരേന്ദ്രന് പറഞ്ഞു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് അശാസ്ത്രീയമായാണെന്നും സുരേന്ദ്രന് പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് മന്ത്രിമാര്‍ തന്നെയാണ് നിയമ ലംഘകരെന്നും സുരേന്ദ്രന് പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വാസമുണ്ടായിരുന്നെകില്‍ തുടക്കത്തില്‍ തന്നെ രണ്ട് മന്ത്രിമാര്‍ രാജി വയ്ക്കണമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് രാജ്യദ്രോഹ കേസിലാണ് ആരോപണ വിധേയനായി നില്‍ക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് എ.കെ ശശീന്ദ്രൻ രാജി വേണ്ടെന്ന് വെച്ചു. ശിവന്‍കുട്ടി പൂജപ്പുരയില്‍ പോയി ചായ കുടിക്കേണ്ട ആളല്ല, ഉണ്ട തിന്നേണ്ട വ്യക്തിയാണ്. ജാമ്യമില്ലാ കുറ്റങ്ങളാണ് മന്ത്രി ചെയ്തത്. അതിന് ലോകം മുഴുവന്‍ സാക്ഷികള്‍. അതുകൊണ്ടുതന്നെയാണ് സുപ്രീം കോടതി വിധി എതിരായി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം ചെയ്തികളെ മനസ്ഥാപമില്ലാതെ ന്യായീകരിക്കുകയാണ്. എല്ലാ കാലവും കുറ്റവാളികളെ ഇങ്ങനെ സംരക്ഷിക്കാന്‍ നിയമ വ്യവസ്ഥ അനുവദിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
Discussion about this post