ദോഹ: അഫ്ഗാനിസ്ഥാനിലെ സൽമ ഡാം, റോഡുകൾ, മറ്റ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ തുടങ്ങിയ ഇന്ത്യയുടെ മാനുഷിക, വികസന ശ്രമങ്ങളെ അഭിനന്ദിച്ച താലിബാൻ അഫ്ഗാനിസ്ഥാനിൽ സൈനിക പങ്ക് വഹിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഖത്തർ ആസ്ഥാനമായുള്ള താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ആണ് ഈ ആവശ്യം മാധ്യമങ്ങൾ വഴി പങ്കുവച്ചത്.
” അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ 2 ബില്യൺ ഡോളറിലധികം സഹായം നൽകിയിട്ടുണ്ട് അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കായി പാർലമെന്റ്, അണക്കെട്ടുകൾ, ദേശീയ പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി അഫ്ഗാനിസ്ഥാന്റെ വികസനത്തിനും, അതിന്റെ പുനർനിർമ്മാണത്തിനും, സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടി ചെയ്തതെല്ലാം ഞങ്ങൾ അഭിനന്ദിക്കുന്നു. എന്നാൽ ഇന്ത്യ സൈനികമായി അഫ്ഗാനിസ്ഥാനിൽ വന്ന് അവരുടെ സാന്നിധ്യം ഉണ്ടെങ്കിൽ, അത് അവർക്ക് നല്ലതല്ലെന്ന് ഞാൻ കരുതുന്നു”- ഷഹീൻ കൂട്ടിച്ചേർത്തു.
അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള അക്രമം വർദ്ധിക്കുമെന്ന് ഭയന്ന്, ഇന്ത്യയും അമേരിക്കയും ഉൾപ്പെടെ പല രാജ്യങ്ങളും താലിബാൻ കീഴിലായ പ്രവിശ്യകളിൽ സ്ഥിതി ചെയ്യുന്ന കോൺസുലേറ്റുകളിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. നയതന്ത്ര സമൂഹത്തെ ലക്ഷ്യം വയ്ക്കില്ലെന്ന് താലിബാൻ പറഞ്ഞിട്ടും പല രാജ്യങ്ങളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു.
“നയതന്ത്രജ്ഞർക്കും എംബസികൾക്കും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു അപകടവുമുണ്ടാകില്ല. ഞങ്ങളുടെ പ്രസ്താവനകളിൽ ഞങ്ങൾ പറഞ്ഞിട്ടുള്ള ഒരു എംബസിയെയും ഒരു നയതന്ത്രജ്ഞനെയും ഞങ്ങൾ ലക്ഷ്യമിടുകയില്ല.”-സുഹൈൽ ഷഹൻ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ താമസിക്കുന്ന സിഖുകാരുടെയും ഹിന്ദുക്കളുടെയും സുരക്ഷയെക്കുറിച്ച് ചോദിച്ചപ്പോൾ, പക്തിയ പ്രവിശ്യയിലെ ഒരു ഗുരുദ്വാര സിഖ് മത പതാക താഴെയിറക്കിയ സംഭവത്തെക്കുറിച്ച് താലിബാൻ വക്താവ് അവകാശപ്പെട്ടത് പതാക സിഖ് സമുദായം തന്നെ ഇറക്കിയതാണെന്നും ന്യൂനപക്ഷങ്ങളെ അവരുടെ ആചാരങ്ങൾ ചെയ്യാൻ അനുവദിക്കുമെന്നുമാണ്.
താലിബാനും പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബയും തമ്മിൽ ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഒരു പതിറ്റാണ്ടിലേറെയായി പാകിസ്ഥാനിലെ ക്വറ്റ, പെഷവാർ നഗരങ്ങളിൽ ഇവർ പ്രവർത്തിക്കുന്നു. പാകിസ്താൻ ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസു (ഐഎസ്ഐ) മായി താലിബാൻ നേതൃത്വം നല്ല ബന്ധം പുലർത്തുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. അതേസമയം, അഫ്ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റം ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിതെളിക്കുമെന്നു അഭ്യൂഹങ്ങളുണ്ട്.
എന്നാൽ പാകിസ്താൻ ഭീകര സംഘടനകളും താലിബാനും തമ്മിലുള്ള ബന്ധം താലിബാൻ വക്താവ് തള്ളിക്കളഞ്ഞു, ഇത് രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ എന്ന് വിശേഷിപ്പിച്ചു. ഇന്ത്യയുൾപ്പെടെ ഒരു വിദേശ രാജ്യത്തിനെതിരെ അഫ്ഗാൻ മണ്ണ് ഉപയോഗിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post