കറാച്ചി : അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ താലിബാനോടുള്ള പിന്തുണ പ്രകടിപ്പിക്കാൻ ഭീകരവാദി നേതാവിനെ ജയില്‍ മോചിതനാക്കി പാകിസ്ഥാന്‍. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് തൊട്ടുപിന്നാലെയാണ് താലിബാന്‍ നേതാവും കൊടും ഭീകരനുമായ മുല്ല മുഹമ്മദ് റസൂലിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയത്. അഞ്ചുവര്‍ഷമായി തടവില്‍ കഴിയുകയായിരുന്നു മുല്ല മുഹമ്മദ്.
താലിബാനുമായി തെറ്റിപ്പിരിഞ്ഞ് പുതിയ തീവ്രവാദി വിഭാഗം രൂപീകരിച്ചതോടെയാണ് മുല്ല മുഹമ്മദിനെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വച്ച് അറസ്റ്റുചെയ്തത്. താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്റെ മരണത്തെത്തുടര്‍ന്ന് മുല്ല അക്തര്‍ മന്‍സൂറിനെ നേതാവായി തിരഞ്ഞെടുത്തതോടെ മുല്ല മുഹമ്മദ് പരസ്യമായി വിയോജിപ്പ് അറിയിച്ചു. ഇതിനിടെ ഒരുവിഭാഗം പുതിയ സംഘടന രൂപീകരിച്ച് മുല്ല മുഹമ്മദിനെ നേതാവായി തിരഞ്ഞെടുത്തു. ഇതിനുശേഷമായിരുന്നു അറസ്റ്റ്.
തടവിലായിരുന്നെങ്കിലും ജയിലില്‍ മുല്ല മുഹമ്മദിന് സുഖവാസമായിരുന്നു എന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താലിബാനെ എല്ലാ തരത്തിലും പിന്തുണയ്ക്കുന്ന പാകിസ്ഥാന്‍ താലിബാനുള്ള പിന്തുണ ഒന്നുകൂടി പ്രകടിപ്പിക്കാനാണ് മുല്ല മുഹമ്മദിനെ ഇപ്പോള്‍ വിട്ടയച്ചതെന്ന് വിമര്‍ശനമുണ്ട്.
Discussion about this post