കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം യുഎസിനാണെന്ന ആരോപണവുമായി താലിബാൻ. വിമാനത്താവളത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഎസ് പരാജയപ്പെട്ടതാണു കുഴപ്പങ്ങൾക്കു കാരണമെന്നാണു താലിബാന്റെ മുതിർന്ന ഉദ്യോസ്ഥന്റെ ഇപ്പോഴത്തെ പ്രതികരണം.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്തതു മുതൽ രാജ്യത്തെ ഏറ്റവും ദാരുണമായ സംഭവങ്ങൾ കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ളതാണ്. രാജ്യം വിടാനുള്ള ജനങ്ങളുടെ കൂട്ടപ്പലായനമാണു വിമാനത്താവളത്തെ ദുരന്ത ഭൂമിയാക്കുന്നത്. ഇന്നു രാവിലെ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തെത്.
‘തങ്ങളുടെ കൈവശമുള്ള എല്ലാ ശക്തിയും സൗകര്യങ്ങളും ഉപയോഗിച്ചിട്ടും യുഎസിനു വിമാനത്താവളത്തെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളും ഇപ്പോൾ സമാധാനത്തിലാണ്. കാബൂൾ വിമാനത്താവളത്തിൽ മാത്രമാണു പ്രശ്നങ്ങളുള്ളത്’– താലിബാൻ ഉദ്യോഗസ്ഥനായ ആമിർ ഖാൻ മുതാഖി എഎഫ്പിയോടു പറഞ്ഞു.
ഒരു സംഘം മാധ്യമ പ്രവർത്തകരുടെ സഹായത്തോടെ കാബൂൾ വിമാനത്താവളത്തിൽ എത്താൻ ഭാഗ്യം ലഭിച്ച മാധ്യമപ്രവർത്തകൻ അവിടത്തെ അവസ്ഥയെക്കുറിച്ചു നൽകിയ വിവരണം ഇങ്ങനെ, ‘രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകണമെന്ന് അപേക്ഷിക്കുകയാണ് ആളുകൾ. പാസ്പോർട്ടുകൾ ഉയർത്തിക്കാണിച്ചുകൊണ്ട് ആളുകൾ ഉറക്കി വിളിച്ചു പറയുന്നു, ദയവായി ഞങ്ങളെക്കൂടി നിങ്ങൾക്കൊപ്പം കൊണ്ടുപോകൂ.’
ആളുകളെ വിരട്ടിയോടിക്കാൻ താലിബാൻ പോരാളി ആകാശത്തേക്കു നിറയൊഴിച്ചതായും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 31 ഓടെ കാബൂൾ വിമാനത്താവളത്തിൽനിന്നുള്ള രക്ഷാപ്രവർത്തനം പൂർത്തിയാക്കുമെന്നാണു യുഎസ് അറിയിച്ചിരിക്കുന്നത്. എന്നാൽ എഎഫ്പി റിപ്പോർട്ട് പ്രകാരം 15,000ഓളം യുഎസ് പൗരന്മാരും, അഫ്ഗാൻ സഖ്യകക്ഷിയിൽപ്പെട്ട 50,000–60,000 ആളുകളും ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നതും രക്ഷാപ്രവർത്തനത്തെ ആശങ്കയിലാഴ്ത്തുന്നു.
Discussion about this post