ബൂസ്റ്റണ്‍: തനിക്ക് നേരെ നടന്ന താലിബാന് ആക്രമണത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. താലിബാന് ആക്രമണത്തില്‍ തകര്‍ന്ന തന്റെ തലയോട്ടിയുടെ ഒരു ഭാഗം ഇപ്പോഴും ബുക്ക് ഷെല്‍ഫില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് മലാല പറയുന്നു. തന്റെ പോഡിയത്തിലെഴുതിയ കുറപ്പിലാണ് മലാലയുടെ പ്രതികരണം.
മലാലയുടെ വാക്കുകള്‍ ഇങ്ങനെ:
ആഴ്ചകള്‍ക്ക് മുന്‍പ് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുകയും താലിബാന് അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തപ്പോള്‍, ബൂസ്റ്റണിലെ ഒരു ആശുപത്രി കിടക്കയില്‍ ആയിരുന്നു ഞാന്‍. എന്റെ ആറാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയായിരുന്നു. എന്റെ ശരീരത്തില്‍ താലിബാന് ബാക്കി വെച്ച കേടുപാടുകള്‍ ശരിയാക്കുന്ന തിരക്കിലായിരുന്നു ഡോക്ടര്‍മാര്‍.
2012 ഒക്ടോബറില്‍ താലിബാന് ഭീകരര്‍ എന്റെ സ്കൂള്‍ ബസില്‍ അതിക്രമിച്ചുകയറി എനിക്ക് നേരെ വെടിയുതിര്‍ത്തു. ബുള്ളറ്റ് എന്റെ ഇടത് കണ്ണിലും തലയോട്ടിലും തലച്ചോറിലും തറച്ചു – മുഖത്തെ ഞരമ്ബില്‍ മുറിവുണ്ടായി ചെവി തകര്‍ന്നു. താടിയെല്ലുകള്‍ തകര്‍ന്നു. പെഷവാറിലെ എമര്‍ജന്‍സി സര്ജന്മാര് എന്റെ ഇടതു തലയോട്ടിയിലെ അസ്ഥി നീക്കം ചെയ്തു. അവരുടെ പെട്ടെന്നുള്ള ഇടപെടല്‍ എന്റെ ജീവന് രക്ഷിച്ചു, പക്ഷേ അധികം താമസിയാതെ എന്റെ അവയവങ്ങള്‍ ക്ഷയിച്ച് തുടങ്ങി. എന്നെ തലസ്ഥാന നഗരമായ ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയി. ഒരാഴ്ചയ്ക്ക് ശേഷം, എനിക്ക് കൂടുതല്‍ തീവ്ര പരിചരണം ആവശ്യമാണെന്നും ചികിത്സ തുടരുന്നതിന് നാട്ടില്‍ നിന്ന് മാറ്റണമെന്നും ഡോക്ടര്‍മാര്‍ തീരുമാനിച്ചു.
ആ സമയത്ത് ഞാന്‍ കോമയിലായിരുന്നു. യുകെയിലെ ബര്‍മിംഗ്ഹാമിലെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു രണ്ടാമത് കണ്ണ് തുറന്നത്. ആക്രമണം നടന്ന ദിവസം മുതല്‍ ഉള്ള ഒന്നും എനിക്ക് ഓര്‍മയുണ്ടായിരുന്നില്ല. ഞാന്‍ കണ്ണുതുറന്നപ്പോള്‍, ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലായപ്പോള്‍ എനിക്ക് ആശ്വാസമായി. പക്ഷെ, ഞാന്‍ എവിടെയാണെന്ന് മാത്രം എനിക്ക് മനസിലായില്ല. കഠിനമായ തലവേദനയായിരുന്നു അനുഭവിച്ചത്. കഴുത്തില്‍ ട്യൂബ് ഇട്ടിരിക്കുന്നതിനാല്‍ സംസാരിക്കാന്‍ കഴിയാതെ വന്നു. ദിവസങ്ങള്‍ കടന്നു പോയിട്ടും എനിക്ക് സംസാരിക്കാന്‍ സാധിച്ചില്ല. പക്ഷെ, ഞാന്‍ ഒരു നോട്ട്ബുക്കില്‍ കാര്യങ്ങള്‍ എഴുതാന്‍ തുടങ്ങി. എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു, എന്റെ ചോദ്യങ്ങളെല്ലാം ഞാന്‍ ബുക്കില്‍ എഴുതി എന്റെ മുറിയില്‍ വന്ന എല്ലാവര്ക്കും കാണിച്ചു. എനിക്ക് എന്താണ് സംഭവിച്ചത്? എന്റെ അച്ഛന് എവിടെയാണ്? ആരാണ് ഈ ചികിത്സയ്ക്ക് പണം നല്‍കുന്നത്? ഉത്തരം കിട്ടിയില്ല.
കണ്ണാടി വേണമെന്ന് നഴ്സുമാരോട് ആവശ്യപ്പെട്ടു. അവര്‍ തന്നു, എന്നെ കാണാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്റെ മുഖത്തിന്റെ പകുതി മാത്രമേ ഞാന്‍ തിരിച്ചറിഞ്ഞുള്ളു. മറ്റേ പകുതി എനിക്ക് അപരിചിതമായിരുന്നു. അവര്‍ എന്നെ ഡിസ്ചാര്‍ജ് ചെയ്യുമ്ബോള്‍, ഞാന്‍ ഒരു ജോലി കണ്ടെത്തും, കുറച്ച് പണം സമ്ബാദിക്കും, ഒരു ഫോണ്‍ വാങ്ങും, എന്റെ കുടുംബത്തെ വിളിച്ച് ഞാന്‍ ആശുപത്രിക്ക് നല്‍കാനുള്ള എല്ലാ ബില്ലുകളും അടയ്ക്കുന്നതുവരെ ജോലി ചെയ്യുമെന്ന് ഞാന്‍ അന്ന് പ്രതിജ്ഞ എടുത്തു.
ഞാന്‍ എന്റെ ശക്തിയില്‍ വിശ്വസിച്ചു. ഞാന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങി ചെന്നായയെപ്പോലെ ഓടുമെന്നും, കഴുകനെപ്പോലെ പറക്കുമെന്നും ഞാന്‍ വിശ്വസിച്ചു. പക്ഷേ, എന്റെ ശരീരത്തിന്റെ ഭൂരിഭാഗവും എനിക്ക് അനക്കാന്‍ കഴിയില്ലെന്ന് പതുക്കെ മനസിലായി. ഞാന്‍ എന്റെ വയറ്റില്‍ തൊട്ടു, അവിടം കഠിനമായിരുന്നു. എന്റെ വയറ്റില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഞാന്‍ നഴ്സിനോട് ചോദിച്ചു. ശസ്ത്രക്രിയാ വിദഗ്ധര്‍ എന്റെ തലയോട്ടിയിലെ എല്ലിന്റെ ഒരു ഭാഗം നീക്കം ചെയ്തപ്പോള്‍ അവര്‍ അത് എന്റെ വയറ്റിലേക്ക് മാറ്റി, ഒരു ദിവസം, മറ്റൊരു ശസ്ത്രക്രിയ ചെയ്ത് അത് തിരികെ എന്റെ തലയില്‍ വയ്ക്കാന്‍ സാധിക്കുമെന്ന് അവര്‍ പറഞ്ഞു.
പക്ഷേ, ക്രാനിയോപ്ലാസ്റ്റി എന്ന പ്രക്രിയയില്‍ അണുബാധയുടെ സാധ്യത കുറയ്ക്കുന്ന എന്റെ തലയോട്ടിയിലെ എല്ലിന് ടൈറ്റാനിയം പ്ലേറ്റ് ഘടിപ്പിക്കാന്‍ യുകെ ഡോക്ടര്‍മാര്‍ ഒടുവില്‍ തീരുമാനിച്ചു. അവര്‍ എന്റെ തലയോട്ടിയിലെ കഷണം എന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തു. ഇന്ന് അത് എന്റെ പുസ്തക ഷെല്‍ഫില്‍ ഇരിക്കുന്നു.
പിന്നീട് യുകെയില്‍ എന്റെ കുടുംബത്തോടൊപ്പം ചേര്‍ന്നപ്പോള്‍ ഞാന്‍ ഫിസിക്കല്‍ തെറാപ്പി ആരംഭിച്ചു. ചെറിയ കുഞ്ഞുങ്ങള്‍ ചുവടുകള്‍ വെയ്ക്കുന്നത് പോലെ ഞാന്‍ പതുക്കെ നടന്നു തുടങ്ങി. ഞാനും ഒരു കുഞ്ഞിനെ പോലെ സംസാരിച്ചു. ഒരു രണ്ടാം ജന്മം അവിടെ ആരംഭിക്കുകയായിരുന്നു. പിന്നീട് ഒരുപാട് ശസ്ത്രക്രിയകള്‍ ചെയ്തു. പിന്നീട് കണ്ണാടി നോക്കുന്നത് ഞാന്‍ നിര്‍ത്തി.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാന്‍ ഇപ്പോഴും താലിബാന് എനിക്ക് നേരെ ഉതിര്‍ത്ത ഒരു ബുള്ളറ്റിന്റെ അഘാതത്തില്‍ നിന്നും സുഖം പ്രാപിച്ച് വരുന്നതേയുള്ളു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിലെ ദശലക്ഷക്കണക്കിന് ജനങ്ങളെ സമാനമായ വെടിയുണ്ടകള്‍ ഇല്ലാതാക്കിയിട്ടുണ്ട്. അവരുടെ പേരുകള്‍ നമ്മള് മറക്കും അല്ലെങ്കില്‍ ഒരിക്കലും അറിയുകയില്ല, അവരുടെ സഹായത്തിനുള്ള നിലവിളികള്‍ എന്റെ ഹൃദയം തകര്‍ക്കുന്നു.
അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും മലാല പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ആക്രമണസമയത്ത് തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ദിവസങ്ങള്‍ക്ക് മുമ്ബ് കണ്ടിരുന്നെന്നും അവര്‍ പറഞ്ഞാണ് ആ ദിവസത്തെ സംഭവങ്ങള്‍ താന്‍ മനസിലാക്കിയതെന്നും മലാല പറയുന്നു.
പാകിസ്ഥാനിലെ പെഷവാറില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ അടിയന്തര ഇടപെടലിലൂടെയാണ് മലാലയുടെ ജീവന് രക്ഷിക്കാനായത്. തലച്ചോറിന്റെ സുരക്ഷ കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മലാലയുടെ തലയോട്ടിയുടെ ഒരുഭാഗം എടുത്തുമാറ്റി. എന്നാല്‍ പിന്നാലെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് ഉടന്‍ തന്നെ പെഷവാറില്‍ നിന്ന് മലാലയെ ഇസ്ലാമാബാദിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കും മാറ്റി. 2012 ലാണ് മലാല താലിബാന്റെ ആക്രമണത്തിനിരയായത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയ മലാലയ്ക്ക് നേരെ പാകിസ്ഥാനില്‍ വെച്ച് താലിബാന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Discussion about this post