ഡൽഹി: സംസ്ഥാന സർക്കാരിനും ക്വാറി ഉടമകൾക്കും തിരിച്ചടി. ദൂരപരിധിയുമായി ബന്ധപ്പെട്ട ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കാണ് സുപ്രീം കോടതിയുടെ സ്റ്റേ.
ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ക്വാറി ഉടമകൾക്കും സർക്കാറിനും വിധി തിരിച്ചടിയായി. ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി സെപ്റ്റംബര്‍ ഒന്നിന് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു. സുപ്രീം കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് നിലവില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ക്വാറികളെയും ബാധിക്കും.
സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടനമില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇതിനെതിരെ ക്വാറി ഉടമകളാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. ക്വാറി ഉടമകളുടെ നിലപാടിനെ പിന്തുണച്ച സർക്കാർ പിന്നീട് കോടതിയിൽ റിട്ട് ഹർജിയും നൽകി. ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ ദൂരം വേണമെന്ന പുതിയ ഉത്തരവ് അംഗീകരിക്കാനാവില്ല. സർക്കാരിനെ അറിയിക്കാതെയാണ് ട്രൈബ്യൂണൽ തീരുമാനമെടുത്തത് തുടങ്ങിയ കാര്യങ്ങളാണ് സർക്കാരിന് വേണ്ടി അഡി അഡ്വ ജനറൽ അന്ന് ഹൈക്കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചായിരുന്നു ട്രൈബ്യൂണൽ ഉത്തരവിനെതിരായ ഹൈക്കോടതി വിധി.
നിലവിലെ സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ്.
Discussion about this post