മലയാള സിനിമയുടെ താരരാജാക്കന്മാരില് ഒരാളായ മമ്മൂട്ടി എഴുപതാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങവെ മറ്റൊരു താരരാജാവായ മോഹൻ ലാൽ താരത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. സ്വന്തം സഹോദരങ്ങള്‍ക്കുള്ള സ്വാതന്ത്ര്യമാണ് മോഹന്‍ലാലിന് മമ്മൂട്ടിയോട്. ‘ഇച്ചാക്ക’ എന്നാണ് മോഹൻലാൽ താരത്തെ വിളിക്കുന്നത്.
നാല് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ അന്‍പതിലധികം സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. പടയോട്ടത്തിലൂടെയാണ് മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടിന് തുടക്കം. ശേഷം 80-90 കളിലെ പല ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചുള്ള ഫ്രയിമുകള്‍ വെള്ളിത്തിരയില്‍ നിറഞ്ഞു. പാവം പൂര്‍ണ്ണിമ, എന്തിനോ പൂക്കുന്ന പൂക്കള്‍, അങ്ങാടിക്കപ്പുറത്ത്, അവിടത്തെപ്പോലെ ഇവിടെയും, നമ്ബര്‍ 20 മദ്രാസ് മെയില്‍, വാര്‍ത്ത, ഹരികൃഷ്ണന്‍സ് എന്നിങ്ങനെ ഒരുപറ്റം നല്ല ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചെത്തി. ഹരികൃഷ്ണന്‍സിനു ശേഷം ഒരു നീണ്ട ഇടവേള ഉണ്ടായി. പിന്നീട് 20-20 എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിച്ചത്.
മമ്മൂട്ടിയും മോഹന്‍ലാലും ശേഷം സ്ക്രീനില്‍ ഒന്നിച്ചെത്തിയില്ലെങ്കിലും, ശബ്ദ സാന്നിധ്യമായി ഇവരുടെ കൂട്ടുകെട്ട് നിലനിന്നു. മോഹന്‍ലാലിന്റെ ഒടിയനില്‍ വിവരണം നല്‍കുന്നത് മമ്മൂട്ടിയാണ്. നേരത്തെ മോഹന്‍ലാല്‍ ചിത്രമായ ‘1971 ബിയോണ്ട് ബോര്‍ഡേഴ്സിലും’ മമ്മൂട്ടി ഇത്തരത്തില്‍ ശബ്ദം നല്‍കിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്ന പഴശ്ശി രാജയില്‍ വോയിസ് ഓവര്‍ നല്‍കിയത് മോഹന്‍ലാല്‍ ആയിരുന്നു.
നാളെ സപ്തതി ആഘോഷിക്കുന്ന തന്റെ പ്രിയപ്പെട്ട ഇച്ചാക്കയെക്കുറിച്ച് മോഹന്‍ലാല്‍ ഒരു നീണ്ട കുറിപ്പ് എഴുതിയിരിക്കുന്നു.
ഒരു സ്വകാര്യമാധ്യമത്തിൽ പ്രസിദ്ധീകരിച്ച മോഹന്‍ലാലിന്റെ കുറിപ്പ്:
“എല്ലാവരിലും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍, ഇച്ചാക്കയില്‍നിന്ന് വളരെയേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അഭിനയജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ പലപ്പോഴും വസ്ത്രത്തിന്റെ കാര്യത്തില്‍, ശരീരം സൂക്ഷിക്കുന്ന കാര്യത്തില്‍… ഒക്കെ ജ്യേഷ്ഠനിര്‍വിശേഷം എന്നെ ഗുണദോഷിക്കുമായിരുന്നു ഇച്ചാക്ക. അഭിനേതാവെന്ന നിലയ്ക്ക് സ്വന്തം ശരീരം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹമെടുക്കുന്ന നിഷ്കര്‍ഷ, ജീവിതത്തില്‍ പുലര്‍ത്തുന്ന അച്ചടക്കം, കഥാപാത്രമാകാന്‍ എടുക്കുന്ന വേദനാജനകമായ ആത്മസമര്‍പ്പണം… ഇതൊക്കെ എന്നെ വളരെയേറെ ആകര്‍ഷിച്ചിട്ടുണ്ട്.
പലര്‍ക്കും അദ്ദേഹത്തിന്റെ കാര്‍ക്കശ്യത്തോട് ഒത്തുപോകാന്‍ സാധിക്കാത്തതായി കേള്‍ക്കാറുണ്ട്. എന്നാല്‍, എനിക്കങ്ങനെയേ അല്ല. നമ്മുടെ രീതിക്ക് അദ്ദേഹത്തെ കരുതാതിരുന്നാല്‍ മാത്രം മതി. ഇച്ചാക്കയെ ഇച്ചാക്കയായി അദ്ദേഹത്തിന്റെ ശൈലിയില്‍ മനസ്സിലാക്കിയാല്‍ മതി. വളരെ രസകരമായ ആത്മബന്ധമായി അതുമാറും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലെ മറ്റൊരു ലോകത്തെ അത് നമുക്കു വെളിപ്പെടുത്തി തരും. ടെക്നോളജിയെപ്പറ്റി ലോകത്തു നടക്കുന്ന അത്തരം വിപ്ലവങ്ങളെപ്പറ്റിയൊക്കെ അപ് ടു ഡേറ്റായ ഇച്ചാക്കയെച്ചൊല്ലി ബഹുമാനം തോന്നിയിട്ടുണ്ട് പലപ്പോഴും,” മോഹന്‍ലാല്‍ കുറിച്ചു.
Discussion about this post