ജക്കാര്‍ത്ത: ബുധനാഴ്ച പുലര്‍ച്ചെ ഇന്തോനേഷ്യ ബാന്‍ടെനില്‍ ജയിലിലുണ്ടായ തീപിടിത്തത്തിൽ 40 പേര് വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ടാന്‍ഗെറംഗിലെ ജയിലില്‍ സി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന ബ്ലോക്കായിരുന്നു ഇത്. ഇവിടെ 122 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ തീപിടിത്തം ഉണ്ടാകുമ്പോള്‍ എത്ര പേരുണ്ടായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് അറിയിച്ച ഔദ്യോഗിക വക്താവ് വെളിപ്പെടുത്തിയില്ല.
71 പേര്‍ക്ക് പരിക്കേറ്റിട്ടിണ്ടെന്നും മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാന്‍ഗെറംഗിലെ ജയിലിന് 600 തടവുകാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. എന്നാല്‍ ഇവിടെ 2000 ല്‍ അധികം തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
Discussion about this post