കാബൂൾ: രണ്ട് പതിറ്റാണ്ടിലെ അഫ്ഗാന് അധിനിവേശം കഴിഞ്ഞ് മടങ്ങുമ്പോൾ കാബൂള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചുപോയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു പ്രതിരോധ സംവിധാനങ്ങളും അമേരിക്കന്‍ സേന തകര്‍ത്തിരുന്നു. വിമാനത്താവളത്തിന്‍റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്ത ശേഷം ഈ വിമാനങ്ങളിലും ഹെലികോപ്റ്ററുകളും കയറി താലിബാന്‍ അംഗങ്ങള്‍ വിജയാഹ്ലാദം മുഴക്കുന്നതിന്‍റെ ഫോട്ടോകള്‍ വൈറലായിരുന്നു. അതിനേക്കാള്‍ വൈറലാകുകയാണ് ഇപ്പോള്‍ ഒരു വീഡിയോ. യു.എസ് സേന ഉപേക്ഷിച്ചുപോയ ഒരു യുദ്ധവിമാനത്തിന്‍റെ ചിറകില്‍ ഊഞ്ഞാലാടുന്ന താലിബാന്‍ അംഗങ്ങളുടെ വീഡിയോ ആണ് വൈറലാകുന്നത്.
The graveyard of EMPIRES and their WAR MACHINES. Talibans have turned their planes into swings and toys….. pic.twitter.com/GMwlZKeJT2
— Lijian Zhao 赵立坚 (@zlj517) September 9, 2021
ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിജിയന്‍ ഷാവോയാണ് താലിബാന്‍ അംഗങ്ങള്‍ വിമാനത്തിന്‍റെ ചിറകില്‍ ഊഞ്ഞാലാടുന്ന വീഡിയോ ആദ്യം പുറത്തുവിട്ടത്. ‘സാമ്രാജ്യത്വത്തിന്‍റെയും യുദ്ധോപകരണങ്ങളുടെയും ശവപ്പറമ്ബ്. താലിബാന്‍ അവരുടെ (അമേരിക്കയുടെ) വിമാനങ്ങള്‍ ഊഞ്ഞാലും കളിപ്പാട്ടവുമാക്കി’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. അതേസമയം, ഈ വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. അഫ്ഗാനില്‍ നിന്ന് അമേരിക്ക മടങ്ങിയ ശേഷമാണോ ഇതെന്നും അറിയില്ല. ഒരാള്‍ ഊഞ്ഞാല്‍ ആടുന്നതും മറ്റൊരാള്‍ ആട്ടിവിടുന്നതും രണ്ടുപേര്‍ ചിരികളികളോട് ഇത് നോക്കി നില്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്.
സൈനിക ഉപകരണങ്ങളും ആയുധങ്ങളും യുദ്ധവാഹനങ്ങളുമടക്കം നിരവധി ആയുധ-പ്രതിരോധ സംവിധാനങ്ങള്‍ അമേരിക്ക ഉപേക്ഷിച്ചതായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ (CENTCOM) റിപ്പോര്‍ട്ട്. എയര്‍ക്രാഫ്റ്റുകളും കവചിത വാഹനങ്ങളുമടക്കം ദശലക്ഷക്കണക്കിന് ഡോളര്‍ വിലവരുന്ന യുദ്ധോപകരണങ്ങള്‍ ഇതില്‍പ്പെടും.
Discussion about this post