ടോക്കിയോ: പസിഫിക് സമുദ്രത്തിലെ സംഘർഷാവസ്ഥയ്ക്കു പിരിമുറുക്കമേറ്റി ചൈന. തെക്കൻ ദ്വീപുകൾക്കു സമീപം ചൈനയുടേതെന്നു കരുതുന്ന അന്തർവാഹിനി കണ്ടെത്തിയതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഗോഷിമയുടെ ഭാഗമായ അമാമി ഒഷിമ ദ്വീപിനു സമീപം വടക്കുപടിഞ്ഞാറ് സഞ്ചരിക്കുന്ന മുങ്ങിക്കപ്പൽ വെള്ളിയാഴ്ച രാവിലെയാണു ജപ്പാൻ നാവികസേന തിരിച്ചറിഞ്ഞതെന്നു മന്ത്രാലയം പറഞ്ഞു. സമീപത്തായി ചൈനീസ് ഡിസ്ട്രോയറും കണ്ടെത്തി.
അടുത്തകാലത്തായി തങ്ങളുടെ സമുദ്രാതിർത്തിക്കുള്ളിൽ ചൈനയുടെ കടന്നുകയറ്റം കൂടിയതായി ജപ്പാൻ പരാതിപ്പെട്ടിരുന്നു. തർക്കപ്രദേശമായ ദക്ഷിണ ചൈനാ കടലിൽ, സ്വതന്ത്രസഞ്ചാരം അകാശപ്പെട്ടു യുഎസ് കപ്പലുകൾ നീങ്ങുമ്പോൾ ചൈന പലപ്പോഴും രോഷത്താടെയാണു പ്രതികരിച്ചിട്ടുള്ളത്. ദക്ഷിണ ചൈനാ കടലിൽ പുതിയ മാരിടൈം നിയമം ചൈന നടപ്പാക്കിയ സാഹചര്യത്തിലാണു ജപ്പാന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. അന്തർവാഹിനി പടിഞ്ഞാറോട്ടു സഞ്ചരിച്ചു യോക്കോയേറ്റ് ദ്വീപിനടുത്തേക്കു പോയി.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ജാഗ്രതയോടെയുള്ള നിരീക്ഷണം തുടരാനും പ്രതിരോധ മന്ത്രി നോബുവോ കിഷി സൈനികരോടു നിർദേശിച്ചു. സംഭവത്തിൽ ചൈനയുടെ പ്രതികരണം വന്നിട്ടില്ല. തർക്കങ്ങൾ സങ്കീർണമാക്കുകയും വലുതാക്കുകയും ചെയ്യുന്ന തരത്തിൽ ദക്ഷിണ ചൈനാ കടലിലെ ഏകപക്ഷീയമായ പ്രവർത്തനങ്ങളിൽനിന്നു രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നു വിയറ്റ്നാം സന്ദർശനത്തിനിടെ മുതിർന്ന ചൈനീസ് നയതന്ത്രജ്ഞൻ വാങ് യി പറഞ്ഞതു ജപ്പാനും യുഎസിനുമുള്ള മുന്നറിയിപ്പാണെന്നാണു നിരീക്ഷണം.
Discussion about this post