കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത. കുടുംബ ഭദ്രതയ്ക്കെതിനെതിരായ ശക്തികൾ പിടിമുറുക്കുമ്പോൾ നിശബ്ദത പാലിക്കാനാവില്ലെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ദീപികയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. അതുകൊണ്ടാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ചില വിപത്തുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയതും ജാഗ്രത പാലിക്കാൻ തന്റെ വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്തതെന്നും ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
”കുടുംബങ്ങളെ തകർക്കുന്ന ചില ഘടകങ്ങൾ കുറച്ചുകാലമായി നമ്മുടെ സമൂഹത്തിൽ ശക്തിയാർജിക്കുകയാണ്. കുടുംബങ്ങളുടെ അടിത്തറ ഇളക്കുകയും സാമൂഹ്യജീവിതം കലുഷിതമാക്കുകയും ചെയ്യുന്ന അവസ്ഥ ആശങ്കയുളവാക്കുന്നു. കേരളത്തിലെ കുടുംബങ്ങൾ മുമ്പില്ലാത്ത വിധം ഗുരുതരവും വ്യത്യസ്തവുമായ ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീപീഡനങ്ങളും ആത്മഹത്യകളും വലിയ തോതിൽ വർധിച്ചുവരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും യുവതികളും വിവാഹിതരായ വീട്ടമ്മമാർപോലും ഇതിന് ഇരയാകുന്നു”.ബിഷപ്പ് പെരുന്തോട്ടം പറഞ്ഞു.
പ്രണയക്കെണികളിൽപെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നത്. ഇത് പെൺകുട്ടികളെ മാത്രമല്ല ആൺകുട്ടികളെയും കെണിയിൽ പെടുത്തുകയും ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കുകയും ചെയ്യുന്നു. ഇപ്പോൾ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതോടെ മയക്കുമരുന്ന് കടത്ത് വ്യാപകമാകാനും കേരളം അതിന്റെ മുഖ്യവിപണികളിലൊന്നായി തീരാനും സാധ്യതയേറെയാണ്. പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒരുമിച്ചു പോകുന്നവയാണ്. മനുഷ്യദ്രോഹപരമായ ഇത്തരം ഭീഷണികളെ ഉന്മൂലനം ചെയ്യാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. അധികാരികളുടെ നിസംഗത രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കുമെന്നു പറഞ്ഞ ജോസഫ് പെരുന്തോട്ടം ഈ സാഹചര്യത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തികഞ്ഞ ഗൗരവത്തോടെ കാണണമെന്ന് ആവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രവർത്തകരും സാംസ്കാരിക നായകരും മാധ്യമപ്രവർത്തകരും ഇവിടത്തെ ഭാവിതലമുറയുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുവാൻ കടപ്പെട്ടവരാണ്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഉയർത്തുന്ന ആശങ്കകൾ ഉൾക്കൊള്ളുന്നതിനും തുറന്ന മനസോടെ ചർച്ചചെയ്യുന്നതിനും പൊതുരംഗത്തുള്ളവർ തയാറാകണം. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളും പത്രമാധ്യമങ്ങളും പുലർത്തുന്ന വേർതിരിവുനയങ്ങൾ തിരുത്തപ്പെടേണ്ടവയാണ്. ധാർമികതയുടെ ശബ്ദമായ സഭയ്ക്ക് സാമൂഹിക തിന്മകളുടെനേരെ മൗനം പാലിക്കാൻ സാധിക്കുകയില്ലെന്നും ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേർത്തു.
Discussion about this post