കാബൂള്‍∙ അഫ്ഗാനിസ്ഥാനില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തില്‍നിന്നു പെണ്‍കുട്ടികളെ വിലക്കി താലിബാന്‍. ശനിയാഴ്ച ആണ്‍കുട്ടികള്‍ക്കു മാത്രമായി സ്‌കൂള്‍ തുറന്നു. വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പെണ്‍കുട്ടികളുടെ കാര്യം സൂചിപ്പിച്ചിരുന്നില്ല. ഒരു മാസത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നപ്പോൾ, രാജ്യത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുമെന്ന സൂചനയാണ് താലിബാന്‍ നല്‍കുന്നത്.
ഏഴ് മുതല്‍ 12 വരെയുള്ള ആണ്‍കുട്ടികള്‍ക്കാണ് ശനിയാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിച്ചത്. എല്ലാ പുരുഷ അധ്യാപകരും ആണ്‍കുട്ടികളായ വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ എത്തണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയത്. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതു മുതല്‍ വീടുകളില്‍ കഴിയുന്ന വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും കാര്യം ഉത്തരവില്‍ സൂചിപ്പിച്ചിരുന്നില്ല. ഇതോടെ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം പേരെ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍നിന്നു വിലക്കുന്ന ലോകത്തെ ഏകരാജ്യമായി അഫ്ഗാന്‍ മാറും.
പെണ്‍കുട്ടികള്‍ക്കു സര്‍വകലാശാലാ പഠനം അനുവദിക്കുമെന്ന് താലിബാന്‍ പറയുമ്പോഴും അത് അര്‍ഥശൂന്യമാക്കുന്ന തരത്തില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് വിദ്യാഭ്യാസവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾക്കു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലെ താലിബാന്‍ നടപടികള്‍ വ്യക്തമാക്കുന്നത്. വനിതാകാര്യ മന്ത്രാലയത്തിന്റെ കെട്ടിടം മറ്റൊരു മന്ത്രാലയത്തിനു നല്‍കിയിരുന്നു. വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതില്‍ വനിതാ ജീവനക്കാര്‍ക്കു വിലക്കേര്‍പ്പെടുത്തിയ താലിബാന്‍ പുരുഷന്മാരെ മാത്രമാണ് അവിടേക്കു പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വനിതകള്‍ ജോലിയില്‍ പ്രവേശിക്കുന്നതും താലിബാന്‍ വിലക്കിയിരിക്കുകയാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുറച്ചു സ്ത്രീകള്‍ക്കു മാത്രമാണു ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. അഫ്ഗാനില്‍ 1996-2001 കാലഘട്ടത്തില്‍ താലിബാന്‍ ഭരിച്ചപ്പോഴും സ്ത്രീകളുടെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസവും തൊഴിലും വിലക്കപ്പെട്ടു.
Discussion about this post