കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പ്രാകൃത ഭരണം തുടരുന്നു. ഹെറാതിലെ നഗര കവാടത്തിൽ മൃതദേഹം കെട്ടിത്തൂക്കി. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹമാണ് കെട്ടിത്തൂക്കിയത്.
കുറ്റവാളികളെ തൂക്കിക്കൊല്ലുകയും അംഗവിഛേദം നടത്തുകയും ചെയ്യുമെന്ന് താലിബാൻ സ്ഥാപകരിലൊരാളായ മുല്ല നുറുദീൻ തുറാബി വ്യക്തമാക്കിയതിനു പിന്നാലെയാണ് കിരാതമായ സംഭവം. മറ്റ് 3 മൃതദേഹങ്ങൾ ജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ അടുത്ത നഗരങ്ങളിലേക്കു കൊണ്ടു പോയതായി താലിബാൻ നേതാക്കൾ അറിയിച്ചു.
കൂടാതെ പുതിയ താലിബാൻ ഭരണത്തിനു കീഴിൽ സംഗീതം പൂർണമായി നിലച്ചിരിക്കുകയാണ്. വിവാഹസദസ്സുകളിലൊന്നും നൃത്തവും സംഗീതവും ഇപ്പോഴില്ല. അഫ്ഗാനിസ്ഥാനിലെ കിഷ്നാബാദ് ഗ്രാമത്തിൽ പാട്ട് പാടിയതിന് ഗായകനെ വെടിവെച്ച് കൊന്നിരുന്നു. ഗായകൻ ഫവാദ് അന്ദരാബിയാണ് കൊല്ലപ്പെട്ടത്.
രണ്ട് മാസങ്ങൾക്ക് മുൻപ് കണ്ഡഹാറില്‍ അഫ്ഗാന്‍ ഹാസ്യനടന്‍ നസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ ക്രൂരമായി കൊല ചെയ്തിരുന്നു. വീട്ടില്‍ നിന്ന് വിളിച്ചിറക്കി തോക്കുധാരികളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോകളും പുറത്ത് വന്നിരുന്നു.
Discussion about this post