തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി ചുമതലയേറ്റു . കമ്മിഷനെതിരെ ഉയര്‍ന്ന എല്ലാ പരാതികളും പരിഹരിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തനമെന്ന് പി സതീദേവി പറഞ്ഞു.
‘ആണ്‍-പെണ്‍ തുല്യത ഉണ്ടാകേണ്ടത് കുടുംബങ്ങളില്‍ നിന്നാണ്. പക്ഷേ സ്ത്രീവിരുദ്ധമായ ആശയങ്ങള്‍ ഇന്നും സമൂഹത്തില്‍ പ്രകടമാകുന്നുണ്ട്. സമത്വപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് കമ്മിഷന്റെ ലക്ഷ്യം. പരാതിക്കാരോട് ഒരു വിവേചനവും ഉണ്ടാകാത്ത പ്രവര്‍ത്തനം നടത്തും. പാര്‍ട്ടിയുടേയോ ജാതിയുടേയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ പരാതികള്‍ പരിഹരിക്കും” പി സതീദേവി പറഞ്ഞു.
സി പി എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു. സതീദേവിയെ കമ്മിഷന്‍ അധ്യക്ഷയാക്കാന്‍ നേരത്തെ തന്നെ ധാരണയായിരുന്നു.
സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് മുന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ അധ്യക്ഷയായി സതീദേവിയെ സര്‍ക്കാര്‍ നിയമിച്ചത്. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസഫൈന്‍ന്റെ രാജി.












