കാബൂൾ: അഫ്ഗാനിസ്താനിലെ കുണ്ടുസ് നഗരത്തിൽ ഷിയാ പള്ളിക്കുനേരെയുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ സംശയമുന ഭീകരസംഘടനയായ ഐ.എസിലേക്കാണ് നീളുന്നത്. വെള്ളിയാഴ്ചത്തെ ആക്രമണത്തിനു പിന്നാലെ രാജ്യത്തെ ഷിയാ മുസ്‌ലിങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് താലിബാൻ പ്രതികരിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചതായും സംഘടന വ്യക്തമാക്കി.
രാജ്യത്തെ ഷിയാ മുസ്‌ലിങ്ങൾക്കു നേരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ഐ.എസ്. ഷിയാപള്ളികളിൽ ആക്രമണം നടത്തുന്നത് പതിവാണ്. കഴിഞ്ഞ ഞായറാഴ്ച കാബൂളിൽ പള്ളിക്കു പുറത്ത് ഐ.എസ്. നടത്തിയ സ്ഫോടനത്തിൽ 12 പേർ മരിച്ചിരുന്നു. ബുധനാഴ്ച ഖോസ്ത് പ്രവിശ്യയിൽ മതപഠനശാലയ്ക്കു നേരെയും ആക്രമണം നടന്നു.
രാജ്യത്തിന്റെ അധികാരം താലിബാൻ ഏറ്റെടുത്തതിനു പിന്നാലെ അവർക്കുനേരെ ആക്രമണങ്ങളുമായി ഐ.എസ്. രംഗത്തെത്തിയിരുന്നു. തങ്ങളുടെ അംഗങ്ങളെ വധിച്ച പന്ത്രണ്ടിലധികം ഐ.എസ്. ഭീകരരെ അറസ്റ്റുചെയ്തതായി താലിബാൻ അവകാശപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്.
അഫ്ഗാൻറെ വടക്കൻ പ്രദേശത്തേക്ക് ഐ.എസ്. ആക്രമണം വ്യാപിപ്പിക്കുന്നത് അയൽരാജ്യമായ താജിക്കിസ്താന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ആക്രമണമുണ്ടായതിനു പിന്നാലെ താജിക്കിസ്താന് എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്ന് റഷ്യ പ്രതികരിച്ചു.
Discussion about this post