ഇടുക്കി: പരമാവധി സംഭരണശേഷിയിലെത്തിയ പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു. പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 25 മുതല്‍ 50 ക്യൂമെക്സ് വെള്ളം വരെ ഒഴുകി എത്തുമ്പോൾ പമ്പ നദിയില്‍ വെള്ളം 10 സെന്റീമീറ്റര്‍ വരെ ഉയരും.
എന്നാൽ ആശങ്ക വേണ്ടെന്നും, പമ്പ നദിയില്‍ 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലം ഉയരില്ലെന്ന് ഉറപ്പാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 986.33 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇടമലയാറില്‍ നിന്നുള്ള വെള്ളം എട്ടുമണിയോടെ ഭൂതത്താന്‍കെട്ടിലെത്തും. 2018 ആഗസ്റ്റിലാണ് ഇതിനുമുന്‍പ് ഇടമലയാര്‍ ഡാം തുറന്നത്.
ഇടുക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ പതിനൊന്നിന് ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. നാല് മണിയോടെ വെള്ളം ആലുവ, കാലടി മേഖലയിലെത്തും. 2403 അടിയാണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി. ഇതിന് മുമ്പ് മഹാപ്രളയത്തെ തുടര്‍ന്ന് 2018 ആഗസ്റ്റിലാണ് ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാം തുറന്നത്. അന്ന് അഞ്ച് ഷട്ടറുകളും ആഴ്ചകളോളം തുറന്നിരുന്നു.
Discussion about this post