അങ്കമാലി: ആറു പേര്‍ക്ക് ജീവനും ജീവിതവും പകർന്നേകി ആല്‍ബിന്‍ യാത്രയായി. തൃശ്ശൂര്‍ ചായ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് വീട്ടില്‍ പൗലോസിന്റെയും ബീനയുടെയും മകനാണ് ആല്‍ബിന്‍ പോള്‍ (30). വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണമടഞ്ഞ ആല്‍ബിന്‍ പോളിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലം എന്നിവ ദാനം ചെയ്തു.
കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ആല്‍ബിന്‍. 18-നു പുലര്‍ച്ചെ ആല്‍ബിനും സഹോദരന്‍ സെബിനും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവേ കൊരട്ടിയില്‍ വെച്ച് വാഹനാപകടത്തില്‍ പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ ഇവരെ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. സെബിന്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. എന്നാല്‍, ആല്‍ബിന്റെ അവസ്ഥ ഗുരുതരമായി കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അച്ഛന്‍ പൗലോസ് അവയവ ദാനത്തിന് സമ്മതം അറിയിച്ചു.
സംസ്ഥാനത്ത് അവയവ ദാനത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ ആര്‍ക്കും ആല്‍ബിന്‍ പോളിന്റെ ഹൃദയം ചേരില്ലായിരുന്നു. ഇക്കാര്യം ദേശീയ അവയവദാന ഓര്‍ഗനൈസേഷനെ അറിയിച്ചു. അവര്‍ റീജണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍ ഓഗനൈസേഷനെ അറിയിച്ചു. അവരാണ് ചെന്നൈയിലെ റെല ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം അനുവദിച്ചത്. വിമാന മാര്‍ഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ടുപോയത്.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കുന്നത്. മറ്റൊന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും. കരള്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രിയിലെ രോഗിക്കാണ് നല്‍കുക. കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രിയിലേക്കും നല്‍കി.
സംസ്ഥാനത്തിനു പുറത്തേക്കുള്ള അവയവദാന പ്രക്രിയ സുഗമമാക്കുന്നതിന് മന്ത്രി വീണാ ജോര്‍ജ് നേതൃത്വം നല്‍കി. പോലീസിന്റെ സഹായത്തോടെ ആശുപത്രി മുതല്‍ എയര്‍പോര്‍ട്ട് വരെയും ആശുപത്രി മുതല്‍ മറ്റാശുപത്രികള്‍ വരെയും ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അവയവദാന പ്രക്രിയ നടത്തിയത്. കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തീകരിക്കുന്നത്.
ഗള്‍ഫിലായിരുന്ന ആല്‍ബിന്‍ പോള്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി എസ്.സി.ടി. ഫെഡറേഷനില്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവായി താത്കാലികമായി ജോലി നോക്കുകയായിരുന്നു. ആല്‍ബിന്‍ വിവാഹിതനായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞതേയുള്ളൂ. ഭാര്യ: എയ്ഞ്ചല്‍. ഇവര്‍ക്ക് നാല് മാസം പ്രായമായ കുഞ്ഞുണ്ട്. ആല്‍ബിന്റെ സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 3-ന് വീരഞ്ചിറ സെന്റ്. ജോസഫ് പള്ളി സെമിത്തേരിയില്‍.
Discussion about this post