ഡല്‍ഹി: താലിബാന്‍ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്‍കി ചൈന. ഒരു മില്യണ്‍ യു. എസ് ഡോളറിന് പുറമെ മരുന്ന്, ഭക്ഷണം തുടങ്ങിയവയ്ക്കായി മാനുഷിക സഹായമായി അഞ്ച് മില്യണ്‍ ഡോളര്‍ കൂടി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും താലിബാന്റെ ഇടക്കാല സര്‍ക്കാരിലെ ഉപപ്രധാനമന്ത്രി മുല്ല അബ്ദുള്‍ ഗനി ബരാദറും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ താലിബാനെ രാജ്യം പുനര്‍നിര്‍മ്മിക്കാനും സ്ഥിരത വീണ്ടെടുക്കാനും സഹായിക്കുമെന്ന് ചൈന വാഗ്ദാനം ചെയ്തു. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ശേഷം ഇരുപക്ഷവും തമ്മിലുള്ള ആദ്യ മുഖാമുഖ ചര്‍ച്ചയായിരുന്നു ഇത്.
സാമ്പത്തിക അരാജകത്വം, തീവ്രവാദ ഭീഷണികള്‍, ഭരണപരമായ ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ നാലിരട്ടി വെല്ലുവിളികളാണ് അഫ്ഗാനിസ്ഥാന്‍ നേരിടുന്നതെന്ന് യോഗത്തില്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ കൂടിയായ വാങ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഉപരോധം നീക്കാന്‍ യു.എസിനോടും പാശ്ചാത്യരാജ്യങ്ങളോടും, അഫ്ഗാനിസ്ഥാനെ ആരോഗ്യകരമായ വികസനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ സഹായിക്കുന്നതിന് താലിബാനുമായി ഇടപഴകാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ചൈന അഫ്ഗാനിസ്ഥാന് മാനുഷിക സഹായം നല്‍കുന്നത് തുടരുമെന്ന് ഉറപ്പുനല്‍കിയ വാങ്, സാമ്പത്തിക പുനര്‍നിര്‍മ്മാണം സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതിന് ആഗോള സമൂഹവുമായി ബെയ്ജിംഗ് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ സമ്പദ് വ്യവസ്ഥയുടെ സമ്പൂർണ്ണ തകര്‍ച്ച ഒഴിവാക്കാന്‍ അന്താരാഷ്ട്ര സമൂഹം താലിബാനുമായി ഇടപഴകണമെന്ന് കഴിഞ്ഞ മാസം യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെര്‍സും പറഞ്ഞിരുന്നു. താലിബാന്‍ ഭരണത്തിന് കീഴില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ സാദ്ധ്യതയുള്ള അഫ്ഗാനികള്‍ക്ക് സഹായം നല്‍കണമെന്ന് യു.എന്‍ മേധാവി രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
Discussion about this post