ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തലവേദനയെ തുടര്‍ന്നു വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ആണ് അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എംആര്‍ഐ സ്കാനിങ്ങില്‍ രക്തകുഴലുകള്‍ക്കു നേരിയ പ്രശ്നം കണ്ടതോടെ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നില ഭദ്രമാണെന്നും രക്ത സമ്മര്‍ദ്ദം ചെറിയ തോതില്‍ കൂടിയതാണ് പ്രശ്ങ്ങള്‍ക്കു കാരണമെന്നാണു ലഭിക്കുന്ന വിവരം. തമിഴ്നാട് ആരോഗ്യമന്ത്രി വെള്ളിയാഴ്ച താരത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു.
അതേസമയം പതിവ് പരിശോധന എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും രജനിയോട് അടുത്ത വൃത്തങ്ങള്‍ ആരാധകരോട് ആവശ്യപ്പെട്ടു. ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് സ്വീകരിച്ച ശേഷം ഇന്നലെയാണ് രജനി ചെന്നൈയില്‍ തിരിച്ചെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഷ്ട്രപതി രാം നാഥ് കോവിന്ദിനേയും താരം സന്ദർശിച്ചിരുന്നു.
Discussion about this post